ജില്ലാ ആശുപത്രി പ്രവർത്തനം സുഗമമാക്കാൻ സർക്കാർ ഇടപെടണം: എസ് ബി രാജു

പാലക്കാട്
സാധാരണക്കാരായ രോഗികൾ ആശ്രയിക്കുന്ന ജില്ലാ ആശുപത്രിയുടെ പ്രവർത്തനം സുഗമമാക്കാൻ ജില്ലയിലെ മന്ത്രിമാരും സംസ്ഥാന സർക്കാരും ഇടപെടണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ് ബി രാജു ആവശ്യപ്പെട്ടു. 30 ലക്ഷത്തോളം ജനങ്ങൾ ചികിത്സയ്ക്ക് ആശ്രയിക്കുന്ന ആശുപത്രിയിൽ 13 തസ്തികകൾ ഒഴിഞ്ഞുകിടക്കാൻ തുടങ്ങി മാസങ്ങളായി. ഇത് രോഗികളെയും അവരുടെ കുടുംബത്തെയും ജീവനക്കാരെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ദിവസം ഏഴുമുതൽ 10 വരെ പോസ്റ്റ്മോർട്ടം നടത്തുന്ന ജില്ലാ ആശുപത്രിയിലുള്ളത് ഒരു ജൂനിയർ കൺസൾട്ടന്റ് മാത്രം. പോസ്റ്റ്മോർട്ടത്തിനുപുറമെ ഫോറൻസിക് റിപ്പോർട്ട് തയ്യാറാക്കൽ, കോടതിയിൽ സാക്ഷി വിസ്താരത്തിൽ തെളിവ് സമർപ്പിക്കൽ ഇതിനെല്ലാം ഫോറൻസിക് സർജൻതന്നെ പോകണം. ഇദ്ദേഹം അവധിയായാൽ ജനറൽ ഡോക്ടർമാരെയാണ് പോസ്റ്റ്മോർട്ടം ചെയ്യാൻ ചുമതലപ്പെടുത്തുന്നത്. സങ്കീർണമായ കേസുകൾ കൈകാര്യം ചെയ്യാൻ ഇവർക്ക് കഴിയില്ല. ഇതോടെ തൃശൂർ മെഡിക്കൽ കോളേജാണ് ആശ്രയം. ചീഫ് കൺസൾട്ടന്റ് ഡോ. പി ബി ഗുജറാൾ വിരമിച്ചശേഷം നിയമനം നടന്നിട്ടില്ല. ചീഫ് കൺസൾട്ടന്റ്, സീനിയർ കൺസൾട്ടന്റ് എന്നീ തസ്തികകളാണ് മുമ്പ് ഉണ്ടായിരുന്നത്. ജൂനിയർ കൺസൾട്ടന്റ് തസ്തിക സൃഷ്ടിച്ചാണ് ഒരാളെ നിയമിച്ചത്. അദ്ദേഹം അവധിയായതിനാൽ സങ്കീർണമായ പോസ്റ്റ്‌മോർട്ടം നിലച്ചിട്ട് രണ്ടാഴ്ചയായി. ഒരു ജൂനിയർ കൺസൾട്ടന്റ് തസ്തികകൂടി സൃഷ്ടിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും നടപടിയില്ല. ചീഫ് ഫോറൻസിക് മെഡിസിൻ കൺസൾട്ടന്റ്, കാർഡിയോളജി മെഡിക്കൽ കൺസൾട്ടന്റ്, ന്യൂറോളജി മെഡിക്കൽ കൺസൾട്ടന്റ്, അനസ്തേഷ്യ സീനിയർ കൺസൾട്ടന്റ്, ജനറൽ മെഡിസിൻ സീനിയർ കൺസൾട്ടന്റ്, സർജറി മെഡിക്കൽ കൺസൾട്ടന്റ്, ഒഫ്‌താൽമോളജി മെഡിക്കൽ കൺസൾട്ടന്റ്, മെഡിക്കൽ കൺസൾട്ടന്റ്, ഓർത്തോ മെഡിക്കൽ കൺസൾട്ടന്റ് എന്നിവയിൽ ഓരോന്ന് വീതവും രണ്ട് ചീഫ് മെഡിക്കൽ ഓഫീസർമാരുടെയും രണ്ട് അസിസ്റ്റന്റുമാരുടെയും സർജന്മാരുടെയും തസ്തികകളും ഒഴിഞ്ഞുകിടക്കുന്നതും രോഗികളെ ദുരിതത്തിലാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.







0 comments