പുഷ്‌പൻ സഹനത്തിന്റെ മഹാസൂര്യൻ

ഡിവൈഎഫ്‌ഐ മണ്ണുത്തി ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച പുഷ്‌പൻ അനുസ്‌മരണവും പുസ്‌തക ചർച്ചയും സംസ്ഥാന പ്രസിഡന്റ് വി വസീഫ് ഉദ്‌ഘാടനം ചെയ്യുന്നു
മണ്ണുത്തി
കൂത്തുപറന്പ് പോരാട്ടത്തിൽ വെടിയേറ്റ് വർഷങ്ങളോളം പൊരുതിനിന്ന സഹനത്തിന്റെ മഹാസൂര്യൻ പുഷ്‌പന്റെ സ്‌മരണ പുതുക്കി. ഡിവൈഎഫ്‌ഐ മണ്ണുത്തി ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച പുഷ്‌പൻ അനുസ്‌മരണവും പുസ്‌തക ചർച്ചയും സംസ്ഥാന പ്രസിഡന്റ് വി വസീഫ് ഉദ്‌ഘാടനം ചെയ്‌തു. ആർഎസ്‌എസിനുവേണ്ടി രാജാവിനേക്കാൾ വലിയ രാജഭക്തിയാണ് മുഖ്യമന്ത്രി വി ഡി സതീശൻ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ നടത്തിയ ഉപജില്ലാ ക്വിസിൽ സവർക്കറെ കുറിച്ചുള്ള ചോദ്യം ഇതിന്റെ ഭാഗമാണ്. ദുരന്തകാലത്ത് കേരളത്തെ രക്ഷിച്ച കടലിന്റെ സൈന്യത്തെ സർക്കാർ അപമാനിക്കുകയാണ്. വലതുപക്ഷ രാഷ്ട്രീയം എല്ലാം വിറ്റ് തുലയ്ക്കുന്ന നയം നടപ്പാക്കുന്നു. വിദ്യാഭ്യാസ, ആരോഗ്യ മേഖലയിൽനിന്ന് സർക്കാർ പിറകോട്ട് പോകുന്നു. വയനാട് ദുരന്തത്തെ തുടർന്ന് ഡിവൈഎഫ്‌ഐ 25 വീട് നിർമിച്ച് കൊടുക്കുമെന്ന് പറഞ്ഞു. 100 വീടിനുള്ള 20 കോടി നൽകി. എന്നാൽ യൂത്ത് കോൺഗ്രസിന്റെ പണം എവിടെ. ഇതിന് മറുപടിയില്ല. കൂത്തുപറന്പ് വെടിവെപ്പിനെ തുടർന്ന് ശരീരം തളർന്നെങ്കിലും മനസ് തളരാതെ വർഷങ്ങളോളം പുഷ്‌പൻ പൊരുതി നിന്നു. വലതുമാധ്യമങ്ങൾ പലവട്ടം ഗൂഡശ്രമങ്ങൾ നടത്തിയിട്ടും മരണംവരെ ഇടതുപക്ഷ രാഷ്‌ട്രീയം ഉയർത്തിപ്പിടിച്ചു. ആ ധീര സ്‌മരണ എന്നും ജ്വലിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ മനു പുതിയ മഠം അധ്യക്ഷനായി. സഖാവ് പുഷ്പൻ എന്ന പുസ്തകം ജില്ലാ പഞ്ചായത്തംഗം പി എസ് വിനയൻ പരിചയപ്പെടുത്തി. സിപിഐ എം മണ്ണുത്തി ഏരിയ സെക്രട്ടറി എം എസ് പ്രദീപ് കുമാർ, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി റോസൽ രാജ്, പ്രസിഡന്റ് പി എച്ച് നിയാസ്, ട്രഷറർ സുകന്യ ബൈജു, എം എം അവറാച്ചൻ, രജില ജയൻ, ഫ്രാൻസീസ് താടിക്കാരൻ, അഡ്വ. അനീസ് അഹമ്മദ് എന്നിവർ സംസാരിച്ചു.










0 comments