വിദ്യാര്‍ഥികളെ കയറ്റിയില്ല; കണ്ടക്ടറുടെ ലൈസന്‍സ് സസ്പെൻഡ് ചെയ്‌തു

തൃശൂർ
വടക്കാഞ്ചേരിയിൽ സ്വകാര്യ ബസുകളിൽ വിദ്യാര്‍ഥികളെ കയറ്റാത്ത ബസ് കണ്ടക്ടറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തതായും തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ആര്‍ടിഒ. ജില്ലാ വികസന സമിതി യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. സ്റ്റാന്‍ഡുകളില്‍ എംവിഡി സ്‌ക്വാഡ് പരിശോധന നടത്തും. യോഗത്തിൽ കലക്ടർ ശിഖ സുരേന്ദ്രന്‍ അധ്യക്ഷയായി. ചേലക്കര ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് പരിസരത്തുള്ള സുരക്ഷാ ഭീഷണി ഉയര്‍ത്തുന്ന കല്ലുകള്‍ പരിശോധന നടത്താന്‍ ജിയോളജിസ്റ്റിന് നിര്‍ദേശം നല്‍കി. വാടാനപ്പള്ളിയില്‍ ദേശീയപാത 66-ല്‍ ഉപ്പുപടന്നമുതല്‍ വാടാനപ്പള്ളിവരെ സര്‍വീസ് റോഡ് നിര്‍മിക്കുന്നതിന്റെ സാധ്യത പരിശോധിക്കാന്‍ എന്‍എച്ച്എഐക്ക് നിര്‍ദേശം നല്‍കി. ചേലക്കര, വടക്കാഞ്ചേരി എന്നിവിടങ്ങളിലെ കാട്ടാനശല്യത്തിന് പരിഹാരമായി സ്‌പെഷ്യല്‍ ഡ്രൈവ് ആരംഭിക്കാൻ പ്രത്യേക യോഗം ചേരും. വാഴാനി ട്രൈബല്‍ ഉന്നതിയിലെ സോളാര്‍ ഫെന്‍സിങ് അറ്റകുറ്റപ്പണി ഉടന്‍ ആരംഭിക്കുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. വന്യജീവി സാന്നിധ്യമുള്ള മേഖലകളില്‍ എഐ കാമറകള്‍ സ്ഥാപിക്കുന്നതിന് ജെം പോര്‍ട്ടല്‍വഴി കാമറകള്‍ വാങ്ങുന്നതിനുള്ള ബിഡ് നടപടികള്‍ പൂര്‍ത്തിയായെന്നും ഉടന്‍ ഓര്‍ഡര്‍ നല്‍കുമെന്നും അറിയിച്ചു. യോഗത്തില്‍ എംഎല്‍എമാരായ സി രവീന്ദ്രനാഥ്, കെ കെ രാമചന്ദ്രന്‍, സേവ്യര്‍ ചിറ്റിലപ്പിള്ളി, എന്‍ കെ അക്ബര്‍, ഗീത ഗോപി, യു ആര്‍ പ്രദീപ്, കെ കെ വത്സരാജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ജില്ലാ പ്ലാനിങ് ഓഫീസര്‍ എ ഡി ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.










0 comments