മണ്ണ് ബിനാനി സിങ്കിലേതുതന്നെ

എറിയാട്ടെ തോട് നികത്തുന്നതിനുമുമ്പ്
കെ എൻ സനിൽ
Published on Sep 13, 2026, 12:18 AM | 1 min read
എറിയാട്
പഞ്ചായത്തിലെ വാകച്ചാൽ പ്രദേശത്ത് നിക്ഷേപിക്കപ്പെട്ട മണ്ണ് ബിനാനി സിങ്കിലേത് തന്നെയെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ പരിശോധനയിൽ വ്യക്തമായി. ഇതിന്റെ അടിസ്ഥാനത്തിൽ മണ്ണ് നീക്കംചെയ്യേണ്ടത് അനിവാര്യമാണെന്ന് എൻവയോൺമെന്റൽ എൻജിനിയർ കലക്ടർക്ക് നൽകിയ റിപ്പോർട്ടിൽ പറഞ്ഞു. നികത്തിയ എല്ലായിടങ്ങളിലെയും മണ്ണിന്റെ സാന്പിൾ ശേഖരിച്ച് പരിശോധന നടത്താനായിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. വലിയ സാന്പത്തിക ചെലവും സമയവും ആവശ്യമായ നടപടിയായതിനാലാണ് ഇത്തരത്തിൽ പരിശോധന നടത്താത്തത്. പരിശോധിച്ച സാന്പിളുകളിൽ അപകടകരമായ ലീച്ചിങ് (അരിച്ചിറങ്ങൽ) സ്വഭാവം പ്രകടമാണ്. 2016ലെ ഹസാർഡിയസ് വേസ്റ്റ് മാനേജ്‌മെന്റ് നിയമപ്രകാരം അനുവദനീയമായതിനേക്കാൾ ഉയർന്ന അളവിലാണ് രാസമാലിന്യമെന്നത് വ്യക്തമായിട്ടുണ്ട്. മണ്ണ് തങ്ങളുടെ സ്ഥാപനത്തിലേതല്ലെന്ന ബിനാനി സിങ്ക് കന്പനിയുടെ വാദം പരിശോധനാ ഫലങ്ങളുടെ അടിസ്ഥാനത്തിൽ നിലനിൽക്കില്ലെന്ന് ഇരിങ്ങാലക്കുട സബ്‌ഡിവിഷണൽ മജിസ്‌ട്രേറ്റിന്റെ ഉത്തരവിൽ വ്യക്തമാക്കുന്നു. ജിയോളജി വകുപ്പിൽനിന്ന് പാസ് ലഭ്യമാക്കി മണ്ണ് ബിനാനി സിങ്ക് കന്പനിയിൽ തിരികെ നിക്ഷേപിക്കാൻ ഭൂവുടമകളും ഇടനിലക്കാരും വാഹന ഉടമകളും ബാധ്യസ്ഥരാണെന്നും ഉത്തരവിൽ പറയുന്നു.









0 comments