ടോൾപ്ലാസയ്‌ക്ക് സമീപവും ജീവനെടുക്കുന്ന പാർക്കിങ്

പാലിയേക്കര ടോൾ പ്ലാസയ്‌ക്കു സമീപം നോ പാർക്കിങ് ബോർഡിനു മുന്നില്‍ വാഹനങ്ങൾ പാർക്ക് ചെയ്‌തിരിക്കുന്നു
തൃശൂർ
അപകടങ്ങളും മരണങ്ങളും തുടർച്ചയായിട്ടും ദേശീയ പാതയോരങ്ങളിൽ അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് തുടരുന്നു. പാലിയേക്കര ടോൾ പ്ലാസയ്‌ക്ക് സമീപം ഇത്തരത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് പതിവാണ്. ഇവിടെ നോ പാർക്കിങ് ബോർഡുവച്ച സ്ഥലത്തും വാഹനങ്ങൾ പാർക്ക് ചെയ്യുന്നുണ്ട്. ആന്പല്ലൂരില്‍ നിന്ന് തൃശൂരിലേക്കുള്ള പാതയിൽ ടോൾ പ്ലാസയിൽ ഓട്ടോകളും ബൈക്കുകളും കടന്നുവരുന്ന പാതയ്ക്ക് മുന്നിലായി ടോറസുകൾ ഉൾപ്പടെ വലിയ വാഹനങ്ങൾ നിർത്തിയിടുന്നുണ്ട്. ഓട്ടോകളും ബൈക്കുകളും ടോൾപ്ലാസ കടന്നുവരുന്ന ഭാഗത്താണ് മറ്റുവാഹനങ്ങൾ നിർത്തിയിടുന്നത്. ഇത്തരം വണ്ടികളെ മറികടന്നുവേണം പ്രധാന പാതയിലേക്ക് കടക്കാന്‍. ഈ സമയം പ്രധാന പാതയിലൂടെ മറ്റുവാഹനങ്ങൾ ചിറിപ്പാഞ്ഞുവരുന്നത് അപകടങ്ങൾക്കിടയാക്കുകയാണ്. 24 ചക്രങ്ങൾ വരെയുള്ള വലിയ വാഹനങ്ങളും റോഡിൽ പാർക്ക് ചെയ്യുന്നുണ്ട്. ഇത്തരം വാഹനങ്ങളെ മറികടക്കാൻ ഏറെ ബുദ്ധിമുട്ടാണ്. മണ്ണുത്തി ബൈപാസിൽ സമാന്തര റോഡുകളിൽ ഉൾപ്പെടെ വണ്ടികൾ അനധികൃതമായി പാർക്ക് ചെയ്യുന്നുണ്ട്. കഴിഞ്ഞയാഴ്ച ദേശീയപാത 66ൽ കയ്‌പമംഗലത്ത് അനധികൃതമായി പാർക്ക് ചെയ്‌ത ലോറിയിൽ കാറിടിച്ച് എട്ട് വിദ്യാർഥികൾ മരിച്ചിരുന്നു. തുടർന്ന് അനധികൃത പാർക്കിങ്ങുകൾ ഉൾപ്പെടെ പരിശോധിക്കാൻ കലക്ടർ നിർദേശിച്ചിരുന്നു. എന്നാൽ അപകടം വരുത്തുംവിധം പാർക്കിങ്ങുകൾ തുടരുകയാണ്.








0 comments