ഭക്ഷ്യവകുപ്പ് പരിശോധനയിൽ പഴകിയ മത്സ്യം പിടികൂടി

ശക്തൻ മാർക്കറ്റിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തുന്നു
തൃശൂർ
"ഓപ്പറേഷൻ മൺസൂൺ’ പദ്ധതിയുടെ ഭാഗമായി ഭക്ഷ്യസുരക്ഷ വകുപ്പ് ജില്ലയിൽ പരിശോധന നടത്തി. തൃശൂർ ശക്തൻ മാർക്കറ്റിലെ മത്സ്യ-മാംസ വിപണന കേന്ദ്രങ്ങളിലും വിവിധ സർക്കിളുകളിലെ ഹോട്ടലുകൾ, സ്കൂളുകൾ, അങ്കണവാടികൾ എന്നിവിടങ്ങളിലുമാണ് പരിശോധനകൾ നടന്നത്. ശക്തൻ മാർക്കറ്റിൽ നടത്തിയ പരിശോധനയിൽ ഭക്ഷ്യയോഗ്യമല്ലാത്ത 20 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. ഇവിടെയുള്ള 26 സ്ഥാപനങ്ങളിൽ നിയമലംഘനം കണ്ടെത്തിയ നാലെണ്ണത്തിന് നോട്ടീസ് നൽകി. വിപുലമായ പരിശോധനയ്ക്കായി ഏഴ് സാമ്പിളുകൾ കാക്കനാട് മേഖല അനലിറ്റിക്കൽ ലബോറട്ടറിയിലേക്ക് അയച്ചു. ‘ഫുഡ് സേഫ്റ്റി ഓൺ വീൽസ്' മൊബൈൽ ലാബ് വഴി 56 സാമ്പിളുകൾ സ്ഥലത്തുവച്ച് തന്നെ പരിശോധിച്ചു. തൃശൂർ ടൗണിന് പുറമെ ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ, കയ്‌പമംഗലം, കുന്നംകുളം, ചേലക്കര, വടക്കാഞ്ചേരി, ഒല്ലൂർ സർക്കിളുകളിലെ ഹോട്ടലുകൾ, ഭക്ഷണശാലകൾ, സ്കൂളുകൾ, അങ്കണവാടികൾ എന്നിവിടങ്ങളിലും പരിശോധന നടത്തി. ഗുരുതര നിയമലംഘനങ്ങൾ കണ്ടെത്തിയ 14 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ഭക്ഷ്യവസ്തുക്കളുടെയും കുടിവെള്ളത്തിന്റെയും 22 സർവൈലൻസ് സാമ്പിളുകൾ ശേഖരിച്ച് കാക്കനാട് ലബോറട്ടറിയിലേക്ക് അയച്ചു. വരുംദിവസങ്ങളിലും ജില്ലയിൽ കർശന പരിശോധനകൾ തുടരുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അസി. കമീഷണർ വി എസ് ഇന്ദു അറിയിച്ചു.










0 comments