ഓണം കളറാക്കാന്‍ പൂവിപണി ഒരുങ്ങി

ഓണത്തോടനുബന്ധിച്ച് തേക്കിൻകാട് മൈതാനിയിൽ കിഴക്കേനടയ്ക്ക് മുന്നിൽ ആരംഭിച്ച പൂവിപണിയിൽ നിന്ന് / ഫോട്ടോ: എം എ ശിവപ്രസാദ്
തൃശൂര്‍
ഓണം കളറാക്കാൻ വിവിധ നിറത്തിലുള്ള പൂക്കള്‍ അതിർത്തി കടന്നെത്തി. തൃശൂര്‍ റൗണ്ടിലേക്കുള്ള വഴികളും തേക്കിന്‍കാട് മൈതാനത്തെല്ലാം പൂക്കളുടെ പറുദീസയാണ്. വിവിധ നിറത്തിലുള്ള ജമന്തി, ചെണ്ടുമല്ലി, റോസ്, വാടാമല്ലി, ഗ്രീൻ സൈപ്രസ്, അരളി എന്നിവയാണ് വില്‍പ്പനയ്ക്ക് എത്തിയിട്ടുള്ളത്. ഇത്തവണയും പൂ വിപണിയിലെ മിന്നുംതാരം ചെണ്ടുമല്ലിതന്നെയാണ്. കിലോക്ക് 80 രൂപ മുതല്‍ മുകളിലേക്കാണ് ചുവപ്പ് ചെണ്ടുമല്ലിയുടെ വില. മഞ്ഞയുടേത് 100 രൂപമുതലും. മറ്റുപൂക്കള്‍ക്ക് കിലോന് 400 രൂപയാണ് വില. അതേസമയം എല്ലാ ഇനം പൂക്കളുകളും ഉള്‍പ്പെടുത്തിക്കൊണ്ട് ചെറുകിറ്റുകളും കച്ചവടക്കാര്‍ തയ്യാറാക്കിയിട്ടുണ്ട്. 100 രൂപ വിലയുള്ള ഇത്തരം പൂക്കിറ്റില്‍ എട്ടു മതല്‍ 13 ഐറ്റം പൂക്കളാണ് ഉള്ളത്. ആന്ധ്രപ്രദേശ്, തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നാണ് ജില്ലയിലേക്ക് പ്രധാനമായും പൂക്കളെത്തുന്നത്. സ്ഥാപനങ്ങൾ അലങ്കരിക്കാൻ ജീവനക്കാരും കോളേജുകളിലെയും സ്കൂളുകളിലേയും ഓണാഘോഷത്തിനായി വിദ്യാർഥികളും പൂക്കൾ വാങ്ങാനെത്തുന്നുണ്ട്. ഉത്രാടം ആകുമ്പോഴേക്കും പൂ വിലയിൽ മാറ്റം വരാനും സാധ്യതയുണ്ടെന്നും കച്ചവടക്കാർ പറഞ്ഞു. അതേസമയം, കുടുംബശ്രീ നേതൃത്വത്തില്‍ ഇത്തവണ പൂക്കൃഷി ചെയ്തെങ്കിലും കനത്ത മഴയെതുടര്‍ന്ന് പലയിടത്തും വന്‍കൃഷിനാശമാണുണ്ടായത്.










0 comments