കലിക്കറ്റിൽ പ്രതികാര നടപടി; മാഗസിൻ പ്രകാശനം തടഞ്ഞതിൽ സമരം ചെയ്തതിന് വിദ്യാർഥിയെ പുറത്താക്കി

മാഗസിൻ പ്രകാശനത്തിനെത്തിയ ഐഷി ഘോഷിനെ സ്വീകരിക്കുന്ന അഭിനന്ദ്
തേഞ്ഞിപ്പലം: കലിക്കറ്റ് സർവകലാശാലയിൽ മാഗസിൻ പ്രകാശം തടഞ്ഞ നടപടിക്കെതിരെ സമരം ചെയ്തതിന് വിദ്യാർഥിയെ പുറത്താക്കി. എസ്എഫ്ഐ സർവകലാശാല യൂണിറ്റ് സെക്രട്ടറി എം അഭിനന്ദിനെയാണ് ഡിപ്പാർട്ട്മെന്റിൽനിന്നും ഹോസ്റ്റലിൽനിന്നും പുറത്താക്കിയത്. വൈസ് ചാൻസലർ പ്രൊഫ. രവീന്ദ്രന്റെ നിർദേശപ്രകാരമാണ് വകുപ്പ് മേധാവി അഭിനന്ദിനെ പുറത്താക്കിക്കൊണ്ട് ഉത്തരവിറക്കിയത്.
എസ്എഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയും ജന്തർമന്തറിലെ യുവജനപ്രക്ഷോഭത്തിലെ മുന്നണിപ്പോരാളിയുമായിരുന്ന ഐഷി ഘോഷിനെ പങ്കെടുപ്പിച്ചുകൊണ്ടാണ് ഡിപ്പാർട്ട്മെന്റൽ സ്റ്റുഡന്റ്സ് യൂണിയൻ മാഗസിൻ പ്രകാശനം നടത്താൻ തീരുമാനിച്ചത്. ഡിഎസ്‌യു ആഭിമുഖ്യത്തിൽ പരിപാടിക്ക് ഇ എം എസ് സെമിനാർ കോംപ്ലക്സ് അനുവദിക്കണമെന്ന് അപേക്ഷ നൽകിയിരുന്നു. എന്നാൽ ഒക്ടോബർ ആറുവരെ ഡിഎസ്‌യുവിന് ഹാൾ നൽകേണ്ടെന്ന് പ്രോ വൈസ് ചാൻസലർ ഡോ. റഷീദ് അഹമ്മദ് ഉത്തരവിറക്കി. മുസ്ലിംലീഗ് അനുകൂല സംഘടനാ നേതാവുകൂടിയായ റഷീദ് അഹമ്മദ് ഇതിന് കാരണമായി ഫയലിൽ എഴുതിയത് ഒക്ടോബറിൽ നടക്കാൻ സാധ്യതയുള്ള കോൺവെക്കേഷനാണ്. മറ്റ് മൂന്ന് സ്ഥലങ്ങൾ ഒഴിവുണ്ടെങ്കിൽ അനുവദിക്കാമെന്നും ഉത്തരവിലുണ്ടായിരുന്നു.
ഒക്ടോബറിൽ നടക്കുന്ന പരിപാടിയുടെ പേരിൽ സെമിനാർ കോംപ്ലക്സ് നിഷേധിച്ചതോടെ ഡിഎസ്‌യു ഭാരവാഹികൾ ചൊവ്വ രാവിലെമുതൽ ഭരണ വിഭാഗത്തിലെത്തി പ്രതിഷേധമുയർത്തി. വൈകിട്ട് നാലോടെയാണ് ഇ എം എസ് സെമിനാർ കോംപ്ലക്സ് നൽകാമെന്ന ഉറപ്പ് ലഭിച്ചത്. വൈകിട്ട് അഞ്ചോടെ ഉത്തരവിറക്കി. തുടർന്നാണ് പരിപാടി സംഘടിപ്പിച്ചത്.
പ്രതിഷേധിച്ചതിനെതിരെ വി സി നല്‍കിയ പരാതിയില്‍ അഭിനന്ദിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പുറത്താക്കിയത്.
സർവകലാശാലയുടെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്തുമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് അറിയിച്ചു.
ബിജെപി അനുകൂല ജീവനക്കാരുടെ സംഘടനയായ കലിക്കറ്റ് യൂണിവേഴ്സിറ്റി എംപ്ലോയീസ് സെന്റർ സംഘടിപ്പിച്ച വിഭജനഭീതി സ്മൃതിദിന സെമിനാറിന് പിവിസി ഉൾപ്പടെയുള്ളവർ ഒരു വിയോജിപ്പും രേഖപ്പെടുത്താതെ വേദി അനുവദിച്ചിരുന്നു. ഡിഎസ്‌യുവിന് സെമിനാർ കോപ്ലംക്സ് നിഷേധിച്ചത് സംഘപരിവാറിനെ തൃപ്തിപ്പെടുത്താനാണെന്ന ആക്ഷേപം ശക്തമാണ്. വൈസ് ചാൻസലറോടൊപ്പം പ്രോ വൈസ് ചാൻസലർ തിരുവനന്തപുരത്തെത്തി അടുത്തിടെ ചാൻസലറെ സന്ദർശിച്ചിരുന്നു.










0 comments