കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ ദ്രോഹനയം
ജീവനക്കാരുടെ പ്രതിഷേധം ജ്വലിച്ചു

സിവിൽ സര്‍വീസിനെ തകർക്കുന്ന കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ നടപടികൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ കലക്‌ട്രേറ്റ് മാർച്ച്
തൃശൂര്‍
സിവില്‍ സര്‍വീസിനെയും ജീവനക്കാരെയും ദ്രോഹിക്കുന്ന കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നടപടികള്‍ക്കെതിരെ എന്‍ജിഒ യൂണിയന്‍ ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ ആയിരകണക്കിന് ജീവനക്കാര്‍ പ്രതിഷേധിച്ചു. ജീവനക്കാരുടെ സാമ്പത്തികാനുകൂല്യങ്ങള്‍ തടഞ്ഞുവയ്ക്കുന്ന സംസ്ഥാന സര്‍ക്കാരിനെതിരെയും പ്രതിഷേധിക്കുന്നവരെ സ്ഥലംമാറ്റുന്ന പ്രതികാര നടപടിക്കെതിരെയും ശക്തമായ പ്രതിഷേധം ആളിക്കത്തി. രൂക്ഷമായ മഴക്കെടുതിയെയും പ്രകൃതി ദുരന്തത്തെയും അഭിമുഖീകരിക്കുമ്പോള്‍ അന്യായമായി ജീവനക്കാരെ സ്ഥലംമാറ്റുന്ന സംസ്ഥാന സര്‍ക്കാരിന്റെ പ്രതികാരബുദ്ധി ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടുന്നതായിരുന്നു കലക്ടറേറ്റ് മാര്‍ച്ച്. സിവില്‍ സര്‍വീസിനെ തകര്‍ക്കുന്ന കേന്ദ്ര–സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ അവസാനിപ്പിക്കുക, 12–ാം ശമ്പള പരിഷ്കരണം നടപ്പാക്കുക, ഇടക്കാല ആശ്വാസം അനുവദിക്കുക, പിഎഫ്ആര്‍ഡിഎ നിയമം പിന്‍വലിക്കുക, പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുക, ക്ഷാമബത്ത കുടിശിക അനുവദിച്ച ഉത്തരവ് നടപ്പാക്കുക, ലേബർ കോഡുകൾ പിൻവലിക്കുക, മെഡിസെപ്പിലെ അപാകം പരിഹരിക്കുക, ലീവ് സറണ്ടർ റദ്ദ് ചെയ്ത നടപടി പിൻവലിക്കുക, അന്യായ സ്ഥലംമാറ്റങ്ങൾ റദ്ദാക്കുക, കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക, വർഗീയതയെ ചെറുക്കുക തുടങ്ങിയവ ആവശ്യങ്ങളും ഉന്നയിച്ചു. ചുങ്കം സെന്ററില്‍ നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. കലക്ടറേറ്റ് പരിസരത്തെ ധര്‍ണ കേരള എന്‍ജിഒ യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഒ പി ബിജോയ് അധ്യക്ഷനായി. സെക്രട്ടറി പി ബി ഹരിലാല്‍, ജോ. സെക്രട്ടറി പി സുനീഷ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഇ നന്ദകുമാര്‍, ആര്‍ എല്‍ സിന്ധു, ജില്ലാ വൈസ് പ്രസിഡന്റ് കെ ആര്‍ രേഖ എന്നിവര്‍ സംസാരിച്ചു.










0 comments