തൃശൂർക്കാരിക്ക് ഫ്രഞ്ചുകാരൻ വരൻ

ജെറമി സോർഡും മനീഷാ വർഗീസും
തൃശൂർ
ദുരിത ജീവിതം കടന്ന് പഠനം, പാരീസിൽ ഗവേഷണം. സഹപാഠിയുമായി പ്രണയം. ഒടുവിൽ തൃശൂർക്കാരി ഗവേഷകയ്ക്ക് ഫ്രഞ്ചുകാരൻ വരൻ. കുരിയച്ചിറ ചിറമ്മൽ വർഗീസിന്റെയും ലെനിയുടെയും മകൾ ഡോ. മനീഷാ വർഗീസാണ് രാജ്യാതിർത്തികൾ മറികടന്ന് പ്രണയസാഫല്യം നേടിയത്. ശനിയാഴ്ച കുരിയച്ചിറ സെന്റ് ജോസഫ് പള്ളിയിലാണ് ഫ്രഞ്ചുകാരൻ ഡോ. ജെറമി സോർഡുമായുള്ള മനീഷയുടെ മിന്നുകെട്ട്. 2019ൽ ഭോപ്പാൽ ഐസറിൽനിന്ന് ഫിസിക്സിൽ ബിഎസ്എംഎസ് ബിരുദം നേടിയാണ് മനീഷ ഫ്രാൻസിലെ ബോർദു യൂണിവേഴ്സിറ്റിയിൽ പിഎച്ച്ഡി പ്രവേശനം നേടിയത്. ജെറമിയും അതേ ബാച്ചിൽ ഗവേഷണത്തിന് ചേർന്നു. 2022ൽ ഇരുവരും പിഎച്ച്ഡി പൂർത്തിയാക്കി. പിന്നീട് പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിന് മനീഷ ഫ്രാൻസിലെ ഗ്രെനോബിൾ യൂണിവേഴ്സിറ്റിയിലും ജെറമി ജർമനിയിലെ റോസ്സെൻഡോർഫ് യൂണിവേഴ്സിറ്റിയിലേക്കും പോയി. ഇരുവരും 12 ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പെയിന്റിങ് ജോലിക്കാരനായ വർഗീസും ഭാര്യ ലെനിയും ഏറെ കഷ്ടപ്പാടുകൾ സഹിച്ചാണ് മകളെ പഠിപ്പിച്ചത്. കുരിയച്ചിറ സെന്റ് പോൾസ് സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പ്ലസ്ടുവിന് കാൽഡിയൻ സ്കൂളിൽ ചേർന്നു. പ്രിൻസിപ്പൽ ഡോ. അബി പോളിന്റെ പ്രേരണയിലാണ് മത്സര പ്പരീക്ഷയെഴുതി ഭോപ്പാൽ ഐസറിൽ പ്രവേശനം നേടിയത്.









0 comments