മദ്യമില്ല, ഇനി പാട്ടിന്റെ വഴിയെ..

ചാലക്കുടി താലൂക്ക് ആശുപത്രിയിലെ ഡി അഡിക്ഷന്‍ സെന്ററിന് മുന്നില്‍ പാട്ടുപാടുന്ന വിത്സന്‍
കെ ജെ ലിജോ
Published on Jan 30, 2026, 12:39 AM | 1 min read
ചാലക്കുടി
മദ്യപിക്കാൻ പണമാവശ്യപ്പെട്ട് തൃക്കൂർ പഞ്ചായത്തോഫീസിലെത്തിയ വിൽസൻ പിന്നീട് നടന്നു നീങ്ങിയത് പാട്ടിന്റെ വഴിയെ. ജീവിതത്തിലെ ദുശ്ശീലങ്ങളോട് എന്നെന്നേക്കുമായി യാത്ര പറയാൻ സംഗീതത്തെ കൂട്ടുപിടിക്കുകയാണ് ഇൗ അന്പത്തെട്ടുകാരൻ. മദ്യത്തിനും ലഹരിക്കുമടിമയായ കല്ലൂര്‍ പറമ്പന്‍ വീട്ടില്‍ വിൽസൻ 100 രൂപയ്‌ക്കായി തൃക്കൂര്‍ പഞ്ചായത്തോഫീസിലെത്തുകയായിരുന്നു. ഇതാണ് ഇദ്ദേഹത്തിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. നന്നായി പാട്ട് പാടുമെന്നറിഞ്ഞ ഉദ്യോഗസ്ഥര്‍ വില്‍സനെക്കൊണ്ടൊരു പാട്ട് പാടിച്ചു. മദ്യത്തിനുള്ള പണത്തിനായി വില്‍സന്‍ പാടിയ പാട്ട് സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഇതോടെ വിൽസന്‍ നാട്ടിലെ താരമായി. പിന്നീട് നാട്ടുകാരനും സുഹൃത്തുമായ ചാലക്കുടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ കെ രാജു ചാലക്കുടിയിലെ ഡി അഡിക്ഷന്‍ സെന്ററിലെത്തിക്കുകയായിരുന്നു. എട്ട് ദിവസത്തെ ചികിത്സയും പൂര്‍ത്തിയാക്കി. പാട്ടുപാടിയതിന് നാട്ടുകാര്‍ നൽകിയ പ്രോത്സാഹനം ലഹരി ഉപേക്ഷിക്കാനുള്ള തീരുമാനത്തിലെത്തിച്ചു വിൽസനെ. മാതാപിതാക്കളായ തോമസും കൊച്ചുത്രേസ്യയും നന്നായി പാടുമായിരുന്നു. ഇതുകേട്ടാണ് വില്‍സന്‍ പാടിത്തുടങ്ങിയത്. വില്‍സന്റെ ഏഴ് സഹോദരങ്ങളും ഗായകരാണ്. യേശുദാസിന്റെ പാട്ടുകളോടാണ് കൂടുതല്‍ പ്രിയം. ഓട്ടുകമ്പനിത്തൊഴിലാളിയാണ് വിത്സന്‍. ഇപ്പോള്‍ മൂന്ന് മണിക്കൂറോളം പാട്ടിനായി മാറ്റിവയ്‌ക്കുകയാണ്. വില്‍സന് പാടാൻ ലഭിക്കുന്ന വേദികളിൽ മക്കളാണ് കൊണ്ടുപോകുന്നത്. രജിതയാണ് ഭാര്യ.










0 comments