കല അനീതിക്കെതിരായ ശക്തമായ ഇടപെടല്‍: അനാമിക ഹക്സര്‍

അന്താരാഷ്ട്ര നാടകോത്സവം സമാപന സമ്മേളനം സംവിധായിക അനാമിക ഹക്സർ ഉദ്ഘാടനം ചെയ്യുന്നു
തൃശൂര്‍
കല കേവലം വിനോദമല്ല, അനീതിക്കെതിരായ ശക്തമായ ഇടപെടലാണെന്ന് ഇറ്റ്ഫോക് ക്യൂറേറ്റര്‍ അനാമിക ഹക്സര്‍. 16–-മത് അന്താരാഷ്ട്ര നാടകോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. സൗകര്യങ്ങളിൽ നിന്നല്ല, പ്രതിരോധത്തിൽ നിന്നാണ് ഇറ്റ്ഫോക് പിറന്നത്. നിശബ്ദരാക്കപ്പെടാൻ വിസമ്മതിക്കുന്ന ഒരു ജനതയുടെ പോരാട്ടവീര്യമാണ് 16 വർഷമായി ഇറ്റ്ഫോക്കില്‍ പ്രതിഫലിക്കുന്നത്. കേരളത്തിന്റെ ചരിത്രം രാഷ്ട്രീയ, സാമൂഹിക മുന്നേറ്റങ്ങളിലൂടെയും ശാസ്ത്രബോധത്തിലൂടെയുമാണ് രൂപപ്പെട്ടത്. രാജ്യം മുഴുവൻ ചലനങ്ങൾ സൃഷ്ടിക്കാന്‍ കഴിയുന്ന കേരളത്തിലാണ് ലോക പ്രശസ്തമായ ചലച്ചിത്രോത്സവവും കൊച്ചി ബിനാലെയും നടക്കുന്നത്. ഈ നിലവാരത്തിലേക്ക് അന്താരാഷ്ട്ര നാടകോത്സവവും വളര്‍ന്നുകഴിഞ്ഞു. പലസ്തീൻ കലാകാരന്മാരുടെ സാന്നിധ്യവും വയനാട്, കർണാടക, തെലങ്കാന, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ള ഗോത്രകലാവിഷ്കാരവും ഇത്തവണത്തെ മേളയ്ക്ക് വലിയ അർത്ഥതലങ്ങൾ നൽകി. അവരുടെ സൃഷ്ടികൾ ലോകത്തെ ചോദ്യം ചെയ്യാനും സംവാദിക്കാനും പ്രേരിപ്പിക്കുന്നവയാണ്. ലോകമെമ്പാടുമുള്ള കലാകാരന്മാർ ഫാസിസ്റ്റ് ശക്തികൾക്കെതിരെയും അടിച്ചമർത്തലുകൾക്കെതിരെയും ഒന്നിച്ച് ശബ്ദമുയർത്തണം. കലയെയും സ്വപ്നങ്ങളെയും പണം കൊണ്ട് നിശബ്ദമാക്കരുത്. വരും വർഷങ്ങളിൽ കൂടുതൽ പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് വലിയ പിന്തുണ ആവശ്യമാണെന്നും അവര്‍ പറഞ്ഞു.










0 comments