ബ്രസീലിനെ ‘തലയിലേറ്റി’ സാംബാ സാലി

ബ്രസീൽ ആരാധകൻ സാലി സ്‌കൂട്ടറിൽ സഞ്ചരിക്കുന്നു

സ്വന്തം ലേഖകൻ
Published on Jul 05, 2026, 12:08 AM | 1 min read
തൃശൂർ
ലോകകപ്പിൽ ബ്രസീൽ ടീമിനെ തലയിലേറ്റി സ്‌കൂട്ടറിൽ നാടാകെ കറങ്ങുകയാണ് സാംബാ സാലിയെന്ന എഴുപതുകാരൻ. സ്‌കൂട്ടർ ബ്രസീലിന്റെ ജേഴ്‌സിയുടെ നിറമാക്കി മാറ്റി. നെയ്‌മറിന്റെ ശിൽപ്പം വണ്ടിയുടെ പീന്നിൽ സ്ഥാപിച്ചിട്ടുണ്ട്. കൂർക്കഞ്ചേരി വടൂക്കര പൂഴങ്ങര ഇല്ലത്ത് സാലിയാണ് ലോകകപ്പ് ആവേശം പകർന്ന് നെയ്‌മർ എന്നെഴുതിയ പത്താംനന്പർ മഞ്ഞ ജേഴ്‌സി അണിഞ്ഞ് ബ്രസീൽ സ്‌കൂട്ടറിൽ സഞ്ചരിക്കുന്നത്. പൂക്കാവടി പോലെ മഞ്ഞയും പച്ചയും നിറമുള്ള പൂക്കുട തലയിൽ വച്ചിട്ടുണ്ട്. മാല കഴുത്തിൽ അണിഞ്ഞു. സ്‌കൂട്ടർ മഞ്ഞയും പച്ചയും നിറമാക്കി താരങ്ങളുടെ ചിത്രങ്ങൾ പതിച്ചു. ബ്രസീൽ പതാകയും കെട്ടിയിട്ടുണ്ട്. പിന്നിൽ ഫുട്ബോളുമുണ്ട്. കേച്ചേരി, മറ്റം, കൊടകര, ഇരിങ്ങാലക്കുട, ആന്പല്ലൂർ, കല്ലൂർ, തൃശൂർ എന്നിവിടങ്ങളിലെല്ലാം സ്‌കൂട്ടറിൽ കറങ്ങി. കിണർ പണിക്കാരനായ സാലി എല്ലാ കളിയും കാണും. ബ്രസീൽ കപ്പെടുക്കണമെന്നാണ് ആഗ്രഹമെന്ന് സാലി പറഞ്ഞു. എല്ലാ ലോകകപ്പിലും ഇത്തരത്തിൽ ഇറങ്ങാറുണ്ടെന്ന് സാലി പറഞ്ഞു. ബലൂൺ ആർട്ടിസ്‌റ്റുമാണ്. വിവാഹങ്ങളിൽ ബലൂൺ ഡെക്കറേഷന് പോകും.











0 comments