തൃശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി
നിർമാണം നടക്കുന്ന കെട്ടിടത്തിൽ തീപിടിത്തം

തൃശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിർമാണത്തിലിരിക്കുന്ന ‘അമ്മയും കുഞ്ഞും’ ബ്ലോക്കിൽ തീ പടർന്നപ്പോൾ
മുളങ്കുന്നത്തുകാവ്
തൃശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിർമാണം നടക്കുന്ന ബഹുനില കെട്ടിടത്തിൽ തീപിടിത്തം. കിഫ്ബി ഫണ്ടിൽനിന്നുള്ള 279.19 കോടി ചെലവിട്ട് നിർമാണം നടക്കുന്ന ‘അമ്മയും കുഞ്ഞും' ആശുപത്രി ബ്ലോക്കിന്റെ മൂന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്. പിന്നീട് താഴത്തെ രണ്ട് നിലയിലേക്കും തീ പടർന്നു. പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് മെഡിക്കൽ കോളേജ് അധികൃതരേയും ഫയർഫോഴ്സിനെയും പൊലീസിനെയും വിവരമറിയിച്ചത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. പരിശോധനകൾ നടന്നുവരികയാണ്. കെട്ടിടത്തിൽ രോഗികൾ ഇല്ലാത്തതിനാൽ ആളപായമില്ല. വടക്കാഞ്ചേരി, തൃശൂർ യൂണിറ്റുകളിൽ നിന്നുള്ള അഗ്നിരക്ഷാ സേനാ വാഹനങ്ങൾ എത്തിയാണ് തീയണച്ചത്. കെട്ടിടത്തിൽ എയർകണ്ടീഷൻ സംവിധാനത്തിനുള്ള പൈപ്പുകളും വയറുകളും ഇലക്ട്രിക് സാമഗ്രികളും കൂട്ടിയിട്ടിരുന്നു. പെയിന്റിങ് ജോലികൾ പുരോഗമിച്ചു വരുന്നതിനാൽ ധാരാളം കടലാസ് ഉൾപ്പെടെയുള്ള ഉപയോഗശൂന്യമായ വസ്തുക്കൾ കൂട്ടിയിട്ടിട്ടുണ്ട്. ഇവയിൽ അബദ്ധത്തിൽ തീപടർന്നതോ താൽക്കാലിക വൈദ്യുതി സംവിധാനത്തിൽ നിന്നുള്ള ഷോർട്ട് സർക്യൂട്ടോ ആകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.










0 comments