തിരുവനന്തപുരത്ത് ഓട്ടം വിളിച്ച ഊബർ കാർ തട്ടിയെടുത്തു യുവാവ് മുങ്ങി: തിരച്ചില്‍ തുടരുന്നു

സുഹൈൽ കനി
തിരുവനന്തപുരം: തിരുവനന്തപുരം കഠിനംകുളത്ത് ഓട്ടം വിളിച്ച ഊബർ കാർ തട്ടിയെടുത്ത് യുവാവ് മുങ്ങി. പുതുക്കുറിച്ചി സ്വദേശിയായ സുഹൈൽ കനി (32) ആണ് കാറുമായി കടന്നുകളഞ്ഞത്. ബുധനാഴ്ച വെളുപ്പിന് അഞ്ചുമണിയോടെയാണ് സംഭവം. പെരുമാതുറ ജംഗ്ഷനിൽ എത്തിയപ്പോൾ സുഹൃത്തുക്കൾ വരാനുണ്ടെന്ന് പറഞ്ഞ് കാത്തിരിക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് ഊബർ കാർ ഡ്രൈവർ സമീപത്തെ കടയിൽ ചായ കുടിക്കാൻ ഇറങ്ങിയ സമയത്ത് പ്രതി കാറുമായി കടന്നുകളയുകയായിരുന്നു.
തുടർന്ന് കാർ ഡ്രൈവർ കഠിനംകുളം പൊലീസിൽ പരാതി നൽകി. വർക്കല ഭാഗത്തേക്കാണ് പ്രതി കാറുമായി രക്ഷപ്പെട്ടതെന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രി സുഹൈൽ മൂന്നു പേരെ മർദിക്കുകയും ബ്ലേഡ് ആക്രമിക്കുകയും ചെയ്തതായും റിപ്പോർട് ഉണ്ട്. ആക്രമണത്തിൽ പരിക്കേറ്റ പുതുക്കുറിച്ചി സ്വദേശി ഷറഫുദ്ദീൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
മറ്റ് രണ്ടുപേരും റൗഡി ലിസ്റ്റിൽപ്പെട്ടവരാണ്. സംഭവത്തിൽ പ്രതിക്കായി പൊലീസ് അന്വേഷണം നടത്തി വരുന്നതിനിടെയാണ് ഊബർ കാറുമായി കടന്നുകളഞ്ഞത്. നിരവധി കേസുകളിൽ പ്രതിയായ സുഹൈൽ കനി ഒരു തവണ കാപ്പ കേസിൽ നാടുകടത്തലിനും ഒരുതവണ ആറുമാസം ജയിൽ ശിക്ഷയും കഴിഞ്ഞ് പുറത്തിറങ്ങിയ ആളാണ്. പ്രതിക്കായി വ്യാപക തിരച്ചിൽ നടത്തിവരികയാണ്. കാർ ചെറിയതുറയിൽ നിന്നും കണ്ടെത്തിയതായാണ് വിവരം.









0 comments