ആശുപത്രികളിൽ ഡിവൈഎഫ്ഐ ഭക്ഷണം നൽകുന്നതിൽ തെറ്റില്ല: മന്ത്രി സി പി ജോണ്‍

തൃശൂര്‍
ആശുപത്രികളിൽ ഡിവൈഎഫ്ഐ ഭക്ഷണം നൽകുന്നതിൽ തെറ്റില്ലെന്ന് ഗതാഗതമന്ത്രി സി പി ജോൺ പറഞ്ഞു. ഇതിനായി തന്റെ വീട്ടില്‍ നിന്നും ഭക്ഷണം നൽകാറുണ്ട്. എന്നാല്‍, അതിനെ രാഷ്ട്രീയവൽക്കരിക്കരുത്. തൃശൂര്‍ തേക്കിന്‍കാട് മൈതാനം പൊതുസ്ഥലമാണ്. അവിടെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത് ശരിയല്ല. തൃശൂര്‍ പ്രസ്‌ക്ലബ് സംഘടിപ്പിച്ച മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ എൽഡിഎഫ് സര്‍ക്കാരിന്റെ പദ്ധതികളായ ബജറ്റ് ടൂറിസവും ഗ്രാമവണ്ടികളും തുടരും. ഈ പദ്ധതികള്‍ ജനങ്ങള്‍ക്കും കെഎസ്ആര്‍ടിസിക്കും ഗുണകരമാണ്. കെഎസ്ആര്‍ടിസി ബസുകളില്‍ വിദ്യാര്‍ഥികള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും യാത്രാ സൗജന്യം നടപ്പാക്കുന്നത് പരിഗണനയിലില്ല. എഐ കാമറ വഴിയുള്ള ട്രാഫിക് നിയമലംഘന പരിശോധനയും പിഴ ഈടാക്കലും തുടരും. ചില കാമറകൾ പ്രവർത്തനരഹിതമാണെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇവ മാറ്റിസ്ഥാപിക്കുന്നതിൽ അടിയന്തരമായി തീരുമാനമെടുക്കും. പൊലീസ് ജീപ്പിന് പിഴയിട്ട എംവിഐക്കെതിരെ നടപടിയെടുത്തെന്നും മന്ത്രി സി പി ജോൺ പറഞ്ഞു. തൃശൂര്‍ പ്രസ്‌ക്ലബ് സെക്രട്ടറി രഞ്ജിത്ത് ബാലന്‍ സ്വാഗതവും പ്രസിഡന്റ് എം ബി ബാബു നന്ദിയും പറഞ്ഞു.








0 comments