സര്‍ക്കാര്‍ അനാസ്ഥ
കെഎസ്ആർടിസി കൊറിയർ പ്രവർത്തനം പ്രതിസന്ധിയിൽ

അഖില്‍ സദാശിവന്‍
Published on Jul 22, 2026, 02:07 AM | 2 min read
കൊല്ലം
ടിക്കറ്റിതര വരുമാനത്തിൽ കെഎസ്ആർടിസിയുടെ നട്ടെല്ലായിരുന്ന കെഎസ്ആർടിസി കൊറിയർ സർവീസ് പ്രവർത്തനം കടുത്ത പ്ര തിസന്ധിയിൽ. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് സംസ്ഥാനത്തെ 48 ഡിപ്പോകളിൽനിന്ന് അഞ്ചു കോടിയിലേറെ ലാഭം ലഭിച്ചിരുന്നു. എന്നാൽ, യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതോടെ പരിപാടി താളംതെറ്റി. കരാറെടുത്ത ആന്ധ്രാപ്രദേശ് ആസ്ഥാനമായ സ്വകാര്യ കമ്പനി സിംഘു സൊല്യൂഷൻസ് കെഎസ്ആർടിസിയിലേക്ക് അടക്കേണ്ട തുക അടയ്‌ക്കാത്തതും കൃത്യസമയത്ത് കൊറിയറുകൾ ലഭിക്കാത്തതുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. പുതിയ സർക്കാരിനും തലപ്പത്തിരിക്കുന്നവർക്കും കൊറിയറിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് വേണ്ടത്ര പരിചയമില്ലാത്തതും തിരിച്ചടിയായി. സംസ്ഥാനത്ത് സ്വകാര്യ കമ്പനിക്ക് 44 കൗണ്ടറുകൾ കൈമാറിയിരുന്നു. ഇതിൽ ഇപ്പോൾ 35 എണ്ണത്തിൽ താഴെ മാത്രമാണ് പ്രവർത്തിക്കുന്നത്. പ്രവർത്തനം ആരംഭിച്ച് പത്തുമാസം കൊണ്ട് കെഎസ്ആർടിസിക്ക് ലഭിച്ചത് മൂന്നു കോടിയിലധികം രൂപയുടെ വരുമാനം ലഭിച്ചിരുന്നു. മുൻകാലങ്ങളിൽ പ്രതിദിനം കാൽ ലക്ഷത്തിലേറെ വരുമാനമുണ്ടായിരുന്ന കൗണ്ടറിൽ നിലവിൽ ലഭിക്കുന്നത് 5000 രൂപയ്ക്കടുത്ത് മാത്രമാണ്. സ്ഥിരമായി കൊറിയറിൽ അയച്ചുകൊണ്ടിരുന്ന ഉപയോക്താക്കളെ ഉൾപ്പെടെ നഷ്ടമായി. കൊട്ടാരക്കരയിലും കൊല്ലത്തും 24 മണിക്കൂറും പ്രവർത്തിച്ചുകൊണ്ടിരുന്ന കൗണ്ടറിന്റെ പ്രവർത്തനം നിലവിൽ എട്ടു മണിക്കൂറാക്കി ചുരുക്കി. സ്വകാര്യ കമ്പനിക്ക് 30ശതമാനവും കെഎസ്‌ആർടിസിക്ക് വരുമാനത്തിന്റെ 70ശതമാനവും നൽകണമെന്നായിരുന്നു ധാരണ. എന്നാൽ, കമ്പനി ഈ ധാരണ പലതവണയായി ലംഘിച്ചിരിക്കുകയാണ്. കൊറിയർ ലഭിക്കുന്നതിലും വരുമാനത്തിലുമായി 80ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. അതിവേഗം വളർന്നു 2023 ജൂണിൽ രണ്ടാം പിണറായി സർക്കാരാണ് ടിക്കറ്റിതര വരുമാനം വർധിപ്പിക്കുന്നതിനായി കുറഞ്ഞ നിരക്കിൽ കെഎസ്ആർടിസി കൊറിയർ അവതരിപ്പിച്ചത്. 16 മണിക്കൂറിൽ കേരളത്തിലെവിടെയും സുരക്ഷിതമായി സാധനങ്ങളെത്തിക്കാമെന്നതും മറ്റു കൊറിയർ കമ്പനികളേക്കാൾ 30ശതമാനം കുറവ് എന്നതും പ്രധാന ആകർഷണമായിരുന്നു. കൊറിയർ വരുമാനത്തിൽ കൊല്ലം സംസ്ഥാനത്ത് നാലാം സ്ഥാനത്തായിരുന്നു. കഴിഞ്ഞ ഡിസംബർ മുതൽ ഫെബ്രുവരിവരെ ജില്ലയിൽനിന്ന് മികച്ച വരുമാനം ലഭിച്ചു. കൊറിയർ കൗണ്ടർ മാറ്റുന്നതിൽ ആശങ്ക കൊല്ലം ഡിപ്പോ നവീകരണത്തിനായി പഴയ കെട്ടിടം പൂർണമായും പൊളിച്ചു മാറ്റുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്. കൊറിയർ കൗണ്ടർ എങ്ങോട്ട് മാറ്റുമെന്നതിൽ ആശങ്ക തുടരുകയാണ്. നിലവിൽ സ്വകാര്യ കമ്പനിയുടെ ബില്ലിങ് സോഫ്റ്റ്‌വെയറാണ് ഉപയോഗിക്കുന്നത്. ഇതുമൂലം വരുമാനത്തിൽ കൃത്രിമം നടത്താൻ സാധ്യതയുണ്ടെന്ന ആക്ഷേപവും ശക്തമാണ്.










0 comments