പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ പ്രതികളുടെ ശ്രമം
38 കിലോ കഞ്ചാവുമായി 2 പേർ പിടിയിൽ

പൊലീസ് പിടിച്ചെടുത്ത കഞ്ചാവ്
കുന്നംകുളം
ബംഗളൂരുവിൽ നിന്ന് കാറിൽ കടത്തി കൊണ്ടുവന്ന 35 കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ. ചൊവ്വന്നൂർ മാന്തോപ്പ് കരിയാട്ത്ത് വീട്ടിൽ സനൽ (24), ചങ്ങരംകുളം പള്ളിക്കുളം ആണ്ടലാത്ത് മുബാഷിർ (25) എന്നിവരെയാണ് കുന്നംകുളം പൊലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് അറസ്റ്റ് ചെയ്തത്. ആവശ്യപ്പെട്ടിട്ടും നിർത്താതെ പോയ വാഹനത്തെ പിന്തുടർന്ന് അതിസാഹസികമായാണ് പൊലീസ് പ്രതികളെ കീഴടക്കിയത്. പിന്തുടർന്നെത്തിയ പൊലീസ് വാഹനത്തെയും ഉദ്യോഗസ്ഥൻ ഉപയോഗിച്ചിരുന്ന കാറും പെരുമ്പിലാവിൽ വച്ച് ഇടിച്ചു തെറുപ്പിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു. പ്രതികളെ മൽപ്പിടിത്തത്തിലൂടെയാണ് പൊലീസ് പിടികൂടിയത്. സംഘർഷത്തിനിടെ ഒരു പൊലീസ് ഉദ്യോഗസ്ഥന് നിസാര പരിക്കേറ്റിട്ടുണ്ട്. ബുധൻ പുലർച്ചെ അഞ്ചോടെ പെരുമ്പിലാവ് പട്ടാമ്പി റോഡിൽ വച്ചാണ് ഇവർ പിടിയിലാകുന്നത്. കാറിൽ വലിയ അളവിൽ കഞ്ചാവ് കടത്തുന്നുണ്ടെന്ന വിവരം ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിന് ലഭിച്ചിരുന്നു. മറ്റൊരു കാറിൽ ഇവർക്ക് പിന്നാലെ സഞ്ചരിച്ചിരുന്ന പൊലീസ് സംഘം തടയാൻ ശ്രമിച്ചതോടെ ഇവർ വാഹനം ഇടിപ്പിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു. എതിരെ വന്ന ലോറിക്ക് അരികിലൂടെ പ്രതികൾ കടക്കാൻ ശ്രമിച്ചു. ഇത് നടക്കാതായതോടെ പൊലീസ് വാഹനങ്ങളെ ഇടിച്ചു തെറിപ്പിച്ച് രക്ഷാപ്പെടാൻ ശ്രമിക്കുകയായിരുന്നു. 38 കിലോ കഞ്ചാവാണ് സ്വിഫ്റ്റ് കാറിൽ കടത്തിയിരുന്നത്. പെൺകുട്ടിക്ക് രാസ ലഹരി നൽകി പീഡിപ്പിച്ച തടക്കം നിരവധി കേസുകളിൽ പ്രതിയാണ് പിടിയിലായ രണ്ടുപേരും. സംഭവത്തെ തുടർന്ന് സിറ്റി പൊലീസ് കമീഷണർ നകുൽ രാജേന്ദ്ര ദേശ്‌മുഖ് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. കഞ്ചാവ് കൊടുത്തയച്ചവരും, വാഹനം ഇതിനായി നൽകിയവരും ഉൾപ്പെടെ വൻ സംഘത്തെ കുറിച്ച് സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും ഇവരെ ഉടൻ പിടികൂടുമെന്നും കമീഷണർ അറിയിച്ചു.










0 comments