പിറ്റ് എൻഡിപിഎസ് നിയമം: 2 പേർ അറസ്‌റ്റിൽ

വാടാനപ്പള്ളി
മയക്കുമരുന്നും ലഹരിവസ്തുക്കളും വിൽപ്പന നടത്തുന്നവരെ പിറ്റ് എൻഡിപിഎസ് ആക്ട് പ്രകാരം തടങ്കലിലാക്കുന്നതിന്റെ ഭാഗമായി 2 പേർ അറസ്‌റ്റിൽ. മൂന്ന് മയക്കുമരുന്ന് കേസുകളടക്കം ആറ് ക്രിമിനൽക്കേസുകളിൽ പ്രതിയായ പാവറട്ടി എളവള്ളി സ്വദേശി പാമ്പിങ്ങൽ വീട്ടിൽ ലിജിൻ(34), ആറ് മയക്കുമരുന്ന് കടത്ത് കേസുകൾ അടക്കം 11 ക്രിമിനൽ കേസുകളിൽ പ്രതിയായ വലപ്പാട് സ്വദേശി പണിക്കവീട്ടിൽ മുഹമ്മദ് ഷെജി (30) എന്നിവരെയാണ് തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി മുഹമ്മദ് നദീമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷക സംഘം തൃശൂർ സബ് ജയിലിൽ നിന്ന് അറസ്റ്റ് ചെയ്തത്. നിയമനടപടികൾ പൂർത്തിയാക്കി പ്രതികളെ തിരുവനന്തപുരം സെൻട്രൽ ജയിലിൽ എത്തിച്ചു. വാടാനപ്പള്ളി ഏഴാംകല്ലിൽ നിന്ന് വിൽപ്പനക്കായി സൂക്ഷിച്ച 21.390 കി ഗ്രാം കഞ്ചാവും 260 ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്ത കേസിൽ റിമാൻഡിൽ കഴിയുകയായിരുന്നു ലിജിൻ. വിൽപ്പനക്കായി സൂക്ഷിച്ച 21.390 കിലോ ഗ്രാം കഞ്ചാവും 260 ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്ത കേസിൽ വലപ്പാട് പൊലീസ് സ്റ്റേഷനിലും തമിഴ്നാട് തിവുവള്ളൂർ ഗുമിഡിപൂണ്ടി പൊലീസ് സ്റ്റേഷനിൽ 5.5 കിലോ കഞ്ചാവുമായി അറസ്റ്റിലായ കേസിലും പാവറട്ടി പൊലീസ് സ്റ്റേഷൻ പരിധിയിൽ മയക്കുമരുന്ന് ഉപയോഗിച്ച കേസിലും അടക്കം മൂന്ന് മയക്കുമരുന്ന് കേസുകളിലെ പ്രതിയാണ്. കൂടാതെ പാവറട്ടി പൊലീസ് സ്റ്റേഷൻ പരിധിയിൽ രണ്ട് തട്ടിപ്പ് കേസിലും ഒരു അടിപിടിക്കേസിലും അടക്കം മറ്റ് മൂന്ന് ക്രിമിനൽ കേസുകളിലും ലിജിൻ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. നാട്ടികയിൽ നിന്ന് 6.കിലോ 650 ഗ്രാം കഞ്ചാവ് പിടിച്ചെടുത്ത കേസിൽ റിമാൻഡിൽ കഴിയുകയായിരുന്നു മുഹമ്മദ് ഷെജി. വലപ്പാട്, കൊരട്ടി, ചേർപ്പ് പൊലീസ് സ്റ്റേഷൻ പരിധികളിലായി വിൽപ്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി അറസ്റ്റിലായ മൂന്ന് കേസുകളിലും, കഞ്ചാവ് ബീഡി ഉപയോഗിച്ച മൂന്ന് കേസുകളിൽ പ്രതിയാണ്. വാടാനപ്പള്ളി, വലപ്പാട് പൊലീസ് സ്റ്റേഷൻ പരിധികളിലായി ഒരു വധശ്രമക്കേസിലും ആയുധ നിയമപ്രകാരമുള്ള ഒരു കേസിലും മൂന്ന് അടിപിടിക്കേസുകളിലും പ്രതിയാണ്.









0 comments