ഒരു വർഷം 130 മഴദിനങ്ങൾ; ആമ്പല്ലൂരിലെ മഴക്കണക്ക് പ്രകാശിപ്പിച്ചു

ആമ്പല്ലൂർ പഞ്ചായത്തിൽ "മഴയറിവ്' പുസ്തകം കലക്ടർ ജി പ്രിയങ്ക പ്രകാശിപ്പിക്കുന്നു
ആമ്പല്ലൂർ
ആമ്പല്ലൂർ പഞ്ചായത്തിൽ 2025 ആഗസ്‌ത് എട്ടിന് ആരംഭിച്ച മഴ അളക്കുന്നതിന്റെ ഒന്നാംവാർഷികം നടന്നു. 2.5 മില്ലിമീറ്റർ മഴ പെയ്ത ദിവസങ്ങളെയാണ് മഴദിനങ്ങളായി കണക്കാക്കുന്നത്. ആമ്പല്ലൂർ പഞ്ചായത്തിൽ 130 മഴദിനങ്ങളുണ്ടായി. ഏറ്റവും ഉയർന്ന മഴ ലഭിച്ചത് 2026 ജൂൺ അഞ്ചിനാണ്, 106.2 മില്ലിമീറ്റർ. പ്രതിമാസ ശരാശരി മഴ 236.8 മില്ലിമീറ്ററും വാർഷിക മഴ 2842.1 മില്ലിമീറ്ററും രേഖപ്പെടുത്തി.
മഴ അളക്കുന്ന കുടുംബങ്ങളുടെ അനുഭവങ്ങളും മഴക്കണക്കുകളും ലേഖനങ്ങളും ഉൾപ്പെടുത്തിയുള്ള ‘മഴയറിവ് ' പുസ്തകം കലക്ടർ ജി പ്രിയങ്ക പ്രകാശിപ്പിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് കെ ജി രഞ്ജിത് അധ്യക്ഷനായി. കുസാറ്റ് റഡാർ കേന്ദ്രം ഡയറക്ടർ ഡോ. എസ് അഭിലാഷ്, വയനാട് ഹ്യൂം സെന്ററിലെ ക്ലൈമറ്റ് ലീഡ് ജയ് ശ്രീകുമാർ, തുരുത്തിക്കര സയൻസ് സെന്റർ ഡയറക്ടർ ഡോ. എൻ ഷാജി, ടി ആര്‍ ഗോവിന്ദൻ, ആഗ്നസ് മറിയ, ജലജ റെജി തുടങ്ങിയവർ സംസാരിച്ചു. ആമ്പല്ലൂരിൽ ആരംഭിച്ച പ്രവർത്തനം ഇപ്പോൾ ജില്ലയിലെ 10 പഞ്ചായത്തുകളിൽ നടക്കുന്നുണ്ട്. ഓണക്കാലം പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിന്റെ ഭാഗമായി കുടുംബശ്രീ ശേഖരിച്ച് നൽകിയ സാരികൾകൊണ്ട് സഞ്ചി തയ്‌ക്കുന്ന "സാരി തരൂ സഞ്ചി തരാം' പദ്ധതിയുടെ ഉദ്‌ഘാടനവും ക്ലൈമറ്റ് യൂത്ത് ആക്‌ഷൻ ഫെലോഷിപ്പിന് തെരഞ്ഞെടുത്ത കുട്ടികൾക്കുള്ള ബാഡ്ജ് വിതരണവും കലക്ടർ നിർവഹിച്ചു.










0 comments