അനുകൂലവിധിയുമായി സുപ്രീംകോടതി
നിയമപോരാട്ടം വിജയം; ശത്രുഘ്നൻ യാദവിന് ഫാക്ടിൽ തുടരാം

ശത്രുഘ്നൻ യാദവ്

സ്വന്തം ലേഖകൻ
Published on Aug 13, 2026, 02:14 AM | 1 min read
കളമശേരി
ഫാക്ടിൽ ജോലിയിൽ പ്രവേശിച്ച് രണ്ടാംവർഷം പ്രൊബേഷൻ പൂർത്തിയാക്കാനനുവദിക്കാതെ കമ്പനി പിരിച്ചുവിട്ട ശത്രുഘ്നൻ യാദവിന് ജോലിയിൽ തിരികെ പ്രവേശിക്കാമെന്ന് സുപ്രീംകോടതി. 2021ൽ പ്ലാന്റ് ഓപ്പറേറ്റ(ടെക്നീഷ്യൻ)റായി ജോലിയിൽ പ്രവേശിച്ച ശത്രുഘ്നൻ യാദവ്, മൂന്നുവർഷം പുറത്തുനിന്നശേഷമാണ് അനുകൂലവിധി നേടിയത്. പുറത്തുനിന്ന കാലയളവിലെ പകുതിവേതനവും അനുബന്ധ ആനുകൂല്യങ്ങളും നൽകണമെന്നും ഉത്തരവിലുണ്ട്. ഗൊരഖ്പുർ സ്വദേശിയാണ് ശത്രുഘ്നൻ യാദവ്.
ജോലിയിൽ പ്രവേശിക്കുമ്പോൾ ഗുരുതരമല്ലാത്ത കുറ്റങ്ങൾക്ക് രജിസ്‌റ്റർചെയ്യുന്ന എൻസിആർ ഇയാൾക്കെതിരെ ചുമത്തിയിരുന്നതായി പൊലീസ് വെരിഫിക്കേഷനിൽ ഫാക്ട് കണ്ടെത്തി. തുടർന്നാണ് വിവരം മറിച്ചുവച്ചതായി ആരോപിച്ച് 2023 ജൂണിൽ പിരിച്ചുവിട്ടത്.
കേസിന്റെ വിവരം ശത്രുഘ്നൻ യാദവിന് അറിവുണ്ടായിരുന്നില്ല. അതിനാൽ ജോലിയിൽ പ്രവേശിക്കുന്ന സമയത്ത് നൽകിയ സാക്ഷ്യപത്രികയിൽ എൻസിആർ വിവരം രേഖപ്പെടുത്തിയിട്ടില്ല. കേസിൽ യാദവിനെ വിളിപ്പിക്കുകയോ അറസ്റ്റ് ചെയ്യുകയോ ജാമ്യത്തിൽ വിടുകയോ ചെയ്തിട്ടില്ലെന്ന് ബന്ധപ്പെട്ട പൊലീസ് സ്റ്റേഷൻ ഫാക്ടിന് നൽകിയ സർട്ടിഫിക്കറ്റിലും വ്യക്തമാക്കിയിരുന്നു. തെളിവുകളില്ലാത്തതിനാൽ കേസിൽനിന്ന് അദ്ദേഹത്തിന്റെ പേര് നീക്കിയതായും രേഖപ്പെടുത്തിയിരുന്നു. തനിക്ക് അറിയാത്ത ഒരു കാര്യം ഒരാൾ മറച്ചുവച്ചതായി പറയാനാകില്ലെന്ന് സുപ്രീംകോടതി വിധിയിൽ പറഞ്ഞു.
ഫാക്ട് എംപ്ലോയീസ് യൂണിയൻ (സിഐടിയു) നിയമസഹായം ലഭ്യമാക്കി ഹൈക്കോടതിയെ സമീപിച്ചെങ്കിലും സിംഗിൾബെഞ്ചിൽനിന്നും ഡിവിഷൻബെഞ്ചിൽനിന്നും അനുകൂലവിധിയുണ്ടായില്ല. തുടർന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്.










0 comments