ജേക്കബ് തൂങ്കുഴിയുടെ സാംസ്‌കാര ശുശ്രൂഷയ്ക്ക് പുരോഹിതരുടെ നിര

തൃശൂര്‍
അരനൂറ്റാണ്ട് തൃശൂർ അതിരൂപതയുടെ നെടുനായകത്വം വഹിച്ച ബിഷപ് മാര്‍ ജേക്കബ് തൂങ്കുഴി (95)യുടെ സംസ്‌കാര ശുശ്രൂഷയുടെ ഒന്നാംഘട്ടം ഞായർ രാവിലെ 11.30ന് തൃശൂര്‍ അതിരൂപത മന്ദിരത്തില്‍ അതിരൂപത മെത്രാപോലീത്ത മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ കാര്‍മികത്വത്തില്‍ നടക്കും. പകൽ 12.15ന് ഭൗതികദേഹം തൃശൂര്‍ ഡോളേഴ്‌സ് ബസിലിക്കയിലേക്കു കൊണ്ടുപോകും. പൊതുദര്‍ശനത്തിനുശേഷം 3.30ന് തൃശൂര്‍ സ്വരാജ് റൗണ്ട് ചുറ്റി വിലാപയാത്രയായി ലൂര്‍ദ് കത്തീഡ്രല്‍ പള്ളിയിലേക്കു കൊണ്ടുപോകും. വൈകിട്ട് അഞ്ചിനു ദേവാലയത്തില്‍ മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധബലി നടക്കും. ഇരിങ്ങാലക്കുട രൂപതാധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ സന്ദേശം നല്‍കും. അതിരൂപത സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍, ഷംഷാബാദ് അതിരൂപത മെത്രാപോലീത്ത മാര്‍ പ്രിന്‍സ് പാണേങ്ങാടന്‍ എന്നിവര്‍ സഹകാര്‍മികരാകും. 22ന് രാവിലെ 9.30 വരെ ലൂര്‍ദ് കത്തീഡ്രല്‍ ദേവാലയത്തില്‍ പൊതുദര്‍ശനം. 9.30ന് സംസ്‌കാര ശുശ്രൂഷയുടെ രണ്ടാംഘട്ടം സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പായിരുന്ന മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ കാര്‍മികത്വത്തില്‍ നടത്തും. 10ന് വിശുദ്ധ കുര്‍ബാനയ്ക്ക് മാര്‍ ആന്‍ഡ്രൂസ് താഴത്ത് മാര്‍ ജേക്കബ് തൂങ്കുഴിയെ അനുസ്മരിക്കും. തുടര്‍ന്നു സീറോ മലബാര്‍സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടിലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ കുര്‍ബാനയോടുകൂടിയ സംസ്‌കാര ശുശ്രൂഷയുടെ മൂന്നാംഘട്ടം നടത്തും. കുര്‍ബാന മധ്യേ മാനന്തവാടി രൂപത മെത്രാന്‍ മാര്‍ ജോസഫ് പൊരുന്നേടം അനുസ്മരണ സന്ദേശം നല്‍കും. പകൽ ഒന്നിന് ഭൗതികശരീരം കോഴിക്കോട് സെന്റ് ജോസഫ്സ് ദേവഗിരി പള്ളിയിലേക്ക് കൊണ്ടുപോയി താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമിജിയൂസ് ഇഞ്ചിനാനിയിലിന്റെ കാര്‍മികത്വത്തിലുള്ള പ്രാര്‍ഥനയ്ക്കുശേഷം പൊതുദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്ന് കോഴിക്കോട് കോട്ടുളിയില്‍ ക്രിസ്തുദാസി സന്യാസിനീ സമൂഹത്തിന്റെ ഹോം ഓഫ് ജനറലേറ്റില്‍ സംസ്‌കാര ശുശ്രൂഷയുടെ സമാപന കര്‍മങ്ങള്‍ നടത്തും.










0 comments