ദുരന്തം വിതയ്ക്കുന്ന കരിമരുന്നുപ്രയോഗം നിരോധിക്കുക: കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലുണ്ടായ സ്ഫോടനത്തിന്റെ ദൃശ്യങ്ങളിൽ നിന്ന്
തൃശൂർ: തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലുണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ, സംസ്ഥാനത്തെ എല്ലാവിധ കരിമരുന്നു പ്രയോഗങ്ങളും അടിയന്തരമായി നിരോധിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെട്ടു. 15 പേർക്ക് ജീവൻ നഷ്ടമായ ഈ ദുരന്തം അത്യന്തം വേദനാജനകമാണ്. പുറ്റിങ്ങൾ ദുരന്തമടക്കം നിരവധി ജീവനുകൾ പൊലിഞ്ഞിട്ടും വെടിക്കെട്ട് അപകടങ്ങൾ ആവർത്തിക്കുന്നത് ആശങ്കാജനകമാണ്. വെറും അനുശോചനങ്ങളും അന്വേഷണ കമീഷനുകളും കൊണ്ട് മാത്രം പരിഹാരമുണ്ടാകില്ലെന്നും പരിഷത്ത് ചൂണ്ടിക്കാട്ടി.
നിയമങ്ങളുടെയോ സുരക്ഷാ മാനദണ്ഡങ്ങളുടെയോ കുറവല്ല, മറിച്ച് നിലവിലുള്ള നിയമങ്ങൾ ലംഘിക്കപ്പെടുന്നതും സമ്മർദ്ദങ്ങൾക്ക് വഴങ്ങി ഉദ്യോഗസ്ഥർ വിട്ടുവീഴ്ച ചെയ്യുന്നതുമാണ് ഇത്തരം അപകടങ്ങൾക്ക് പ്രധാന കാരണം. എക്സ്പ്ലോസീവ് ആക്ട് പ്രകാരമുള്ള സുരക്ഷാ നിയമങ്ങളും ശബ്ദ മലിനീകരണ നിയന്ത്രണ ചട്ടങ്ങളും പലപ്പോഴും കടലാസിൽ മാത്രമായി ഒതുങ്ങുന്നു. സ്ഫോടനങ്ങൾ മൂലമുണ്ടാകുന്ന നേരിട്ടുള്ള അപകടങ്ങൾ കൂടാതെ, ഉയർന്ന ശബ്ദവും വായു മലിനീകരണവും ജനങ്ങളുടെയും ഇതര ജീവജാലങ്ങളുടെയും ആരോഗ്യത്തിന് ഗുരുതരമായ ഭീഷണി ഉയർത്തുന്നു.
ആധുനിക ശാസ്ത്ര-സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ദൃശ്യവിസ്മയങ്ങൾ ഒരുക്കാൻ ബദൽ മാർഗങ്ങൾ നിലവിലുള്ള സാഹചര്യത്തിൽ, അപകടകരമായ കരിമരുന്നു പ്രയോഗങ്ങൾ ഒഴിവാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഉത്സവങ്ങളുടെയും ആഘോഷങ്ങളുടെയും ഭാഗമായുള്ള വെടിക്കെട്ടുകൾ ജനങ്ങളുടെ ജീവിതസുരക്ഷയെ കരുതി പൂർണ്ണമായും നിരോധിക്കാൻ സർക്കാർ തയ്യാറാകണമെന്നും ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.











0 comments