ഹിമാചലിൽ മിന്നൽ പ്രളയം; ലാഹൗൾ-സ്പിതിയിൽ 50-ലധികം വിനോദസഞ്ചാരികൾ കുടുങ്ങി

Photo Credit:Social Media
ഷിംല: ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യമുണ്ടാക്കി. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം.
ജലപ്രവാഹത്തിൽ പ്രദേശത്തെ ബന്ധിപ്പിക്കുന്ന റോഡിന്റെ ഒരു ഭാഗം ഒലിച്ചുപോയതോടെ 50-ലധികം വിനോദസഞ്ചാരികളുടെ വാഹനങ്ങൾ വഴിയിൽ കുടുങ്ങി.
പ്രദേശത്ത് മഴയൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും, ഹിമാനികൾ പെട്ടെന്ന് ഉരുകിയതാണ് ജലനിരപ്പ് ഉയരാൻ കാരണമെന്ന് അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
ലാഹൗൾ-സ്പിതി പോലീസ് സൂപ്രണ്ട് ശിവാനി മെഹ്‌ലയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ബോർഡർ റോഡ്‌സ് ഓർഗനൈസേഷനും പ്രാദേശിക ഭരണകൂടവും ചേർന്ന് റോഡ് പുനഃസ്ഥാപിക്കാനുള്ള അടിയന്തര നടപടികൾ സ്വീകരിച്ചുവരികയാണ്.
ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഗതാഗതം പുനഃസ്ഥാപിക്കുമെന്നും, തുടർന്ന് കുടുങ്ങിക്കിടക്കുന്ന വിനോദസഞ്ചാരികളെ സുരക്ഷിതമായി ഒഴിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു.










0 comments