പണം നൽകാത്തതിന് ക്രൂരത; പെരുമ്പാവൂരിൽ യുവതിയെ ക്രൂരമായി കൊലപ്പെടുത്തി ഭർത്താവ്

പെരുമ്പാവൂർ: വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ടു. അസം സ്വദേശിനിയായ നർസീന ഖാത്തൂൺ (29) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ ഭർത്താവ് അസം നാഗോൺ സ്വദേശി റബ്ബുൽ അമീനെ (40) പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തു. പോഞ്ഞാശ്ശേരി ചെമ്പാരത്തുകുന്നിലെ വാടകവീട്ടിൽ തിങ്കളാഴ്ച പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം.
ഭാര്യാപിതാവിനോട് റബ്ബുൽ അമീൻ രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നതായി പൊലീസ് വ്യക്തമാക്കുന്നു. എന്നാൽ ഈ തുക ലഭിക്കാതിരുന്നതിനെ ചൊല്ലി ദമ്പതിമാർക്കിടയിൽ നിരന്തരം തർക്കങ്ങൾ നിലനിന്നിരുന്നു. സംഭവദിവസവും ഇതേച്ചൊല്ലി വാക്കുതർക്കമുണ്ടാകുകയും അത് കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു.
പ്ലൈവുഡ് ഫാക്ടറിയിൽ നിന്ന് കൊണ്ടുവന്ന കനമുള്ള മരപ്പലക ഉപയോഗിച്ചാണ് റബ്ബുൽ ഭാര്യയുടെ തലയ്ക്ക് അടിച്ചത്. അടിമേറ്റ് നിലത്തുവീണ നർസീനയുടെ കഴുത്തിൽ ഇതേ പലക ഉപയോഗിച്ച് അമർത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചാണ് ഇയാൾ മരണം ഉറപ്പാക്കിയത്. കൊലപാതകം നടക്കുമ്പോൾ ഇവരുടെ മൂന്ന് വയസ്സുള്ള മകൾ തൊട്ടടുത്ത് ഉറങ്ങിക്കിടക്കുകയായിരുന്നു.
ഭാര്യയുടെ മരണം ഉറപ്പാക്കിയ ശേഷം റബ്ബുൽ അമീൻ തൊട്ടടുത്ത് താമസിക്കുന്ന സ്വന്തം സഹോദരന്റെ വീട്ടിലെത്തി വിവരമറിയിക്കുകയായിരുന്നു. സഹോദരൻ ഉടൻ തന്നെ വീട്ടുടുമസ്ഥനെയും പൊലീസിനെയും വിവരമറിയിച്ചു. ഇതിനിടെ വിവരമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാർ പ്രതിയായ റബ്ബുലിനെ തടഞ്ഞുവെക്കുകയും പൊലീസിന് കൈമാറുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തിട്ടുണ്ട്.










0 comments