കാതിൽ ഇപ്പോഴും മുഴങ്ങുന്നു ‘എന്റെ ഫോട്ടോ എടുക്കുന്നില്ലേ’

മുണ്ടത്തിക്കോട് വെടിക്കോപ്പ് നിർമാണ ഷെഡിൽ അപകടത്തിന് മണിക്കൂറുകൾക്കു മുന്പ് ദേശാഭിമാനി ഫോട്ടോഗ്രാഫർ എം എ ശിവപ്രസാദ് പകർത്തിയ രാകേഷിന്റെ ചിത്രം
’ കെ എ നിധിൻ നാഥ്
Published on Apr 28, 2026, 12:15 AM | 1 min read
തൃശൂർ
മനസ്സിൽ വീണ്ടും മുഴങ്ങിക്കേൾക്കുന്ന ഒന്നാണ് ‘എന്റെ ഫോട്ടോ എടുക്കുന്നില്ലേ’ എന്ന ചിരി നിറഞ്ഞ ചോദ്യം. മുണ്ടത്തിക്കോട് വെടിക്കോപ്പ് നിർമാണശാലയിൽനിന്ന് വാർത്ത റിപ്പോർട്ട് ചെയ്‌ത് ഇറങ്ങുമ്പോഴാണ് രാകേഷിനെ കണ്ടത്. പുലികളിയിൽ രൗദ്രതാളത്തിലുള്ള ചുവടുകൾ വച്ച് കാഴ്‌ചക്കാരെ രസിപ്പിക്കുന്ന രാകേഷ്. ഉടനെത്തി ‘ഞാനിവിടെയുണ്ട്, എന്റെ വാർത്തയും ഫോട്ടോയും ഒന്നും വേണ്ടേ’ എന്ന ചോദ്യം. നമുക്ക് പുലികളിക്ക് ശരിയാക്കാം എന്ന് മറുപടി പറഞ്ഞു. എന്നാൽ അതിൽ തൃപ്‌തി വരാതെ അമിട്ടിൽ മരുന്ന് നിറയ്‌ക്കുന്നതിനിടയിൽ വീണ്ടും ഒന്ന് നോക്കി. ഫോട്ടോഗ്രാഫർ എം എ ശിവപ്രസാദ് കാമറയിൽ അമർത്തി. ആ ചിത്രമാണ് ഇൗ വാർത്തയ്‌ക്കൊപ്പമുള്ളത്. ആ ചിത്രവും വാക്കുകളും ഇന്നൊരു ദുഃഖ ചിത്രമാണ്. സന്തോഷത്തോടെ ചിരിച്ചു വർത്തമാനം പറഞ്ഞ് ഇറങ്ങിയ ഇടം മണിക്കൂറുകൾ കഴിഞ്ഞപ്പോൾ അപകടത്തിൽ കത്തിയമർന്നു. അതിനകത്ത് അകപ്പെട്ടവരിൽ ഒരാളായിരുന്നു രാകേഷും. ചികിത്സയിലിരുന്ന രാകേഷിന് ജീവിതത്തിലേക്ക് തിരിച്ചുവരാനായില്ല. പൂരപ്പറന്പുകളും ആഘോഷങ്ങളുമായിരുന്നു രാകേഷിന്റെ ഇടം. ഉത്സവകാലത്ത് വെടിക്കോപ്പ് നിർമാണശാലയിൽ തൊഴിലാളിയാകും. അതിനുശേഷമുള്ള സമയങ്ങളിൽ പൂരപ്പറമ്പിൽ സോഡ വിൽക്കും. ഓണക്കാലമായാൽ പുലിവേഷം കെട്ടും. ഇങ്ങനെ ആളുകൾക്ക് നടുവിലായിരുന്നു രാകേഷിന്റെ ജീവിതം. അതിലൂടെ ഉപജീവനം കണ്ടെത്തും. തൃശൂർ പൂരത്തിന് ഉണ്ടാകേണ്ട ആളായിരുന്നു. എന്നാൽ തൃശൂർ പൂരം ഉപചാരം ചൊല്ലി പിരിയുമ്പോൾ പൂരത്തിനെയും പുലികളിയെയും നെഞ്ചേറ്റിയ രാകേഷും ജീവിതത്തിൽനിന്ന് മടങ്ങി.











0 comments