print edition ഫ്രഞ്ച് കോട്ട തകർത്തു; സ്പെയ്ൻ ഫെെനലിൽ

ലോകകപ്പ് ഫുട്‌ബോൾ സെമിയിൽ ഫ്രാൻസിനെതിരെ ഗോൾ നേടിയ സ്-പെയ്നിന്റെ മിക്കേൽ ഒയർസബാലിന്റെ (21) ആഹ്ലാദം | FIFA World Cup facebook.com/photo
അറ്റ്‌ലാന്റ: സ്പെയ്ൻ ലോകകപ്പ് ഫുട്‌ബോൾ ഫെെനലിൽ കടന്നു. സെമിയിൽ ഫ്രാൻസിനെ രണ്ട് ഗോളിന് കീഴടക്കി. ഒന്നാം പകുതിയിൽ പെനൽറ്റി കിക്കിലൂടെ മിക്കേൽ ഒയർസബാലും ഇടവേള കഴിഞ്ഞ് പെഡ്രോ പോറോയും ഗോളടിച്ചു. സ്പെയ്നിന്റെ രണ്ടാം ഫെെനലാണ്. 2010ൽ നെതർലൻഡ്സിനെ പരാജയപ്പെടുത്തി ജേതാക്കളായിരുന്നു. ഫ്രാൻസിന്റെ തുടർച്ചയായ മൂന്നാം ഫെെനലെന്ന സ്വപ്നമാണ് തകർന്നത്.
ലയണൽ മെസിയുടെ അർജന്റീനയും ഹാരി കെയ്‌നിന്റെ ഇംഗ്ലണ്ടും ബുധനാഴ്‌ച ഇന്ത്യൻ സമയം രാത്രി 12.30ന് രണ്ടാം സെമിയിൽ ഏറ്റുമുട്ടും. തുടർച്ചയായ രണ്ടാം ഫൈനൽ തേടി അർജന്റീന ഇറങ്ങുന്പോൾ 1966നുശേഷമുള്ള ആദ്യ കിരീടപ്പോരിനാണ് ഇംഗ്ലണ്ട് ലക്ഷ്യംവയ്‌ക്കുന്നത്. ക്യാപ്‌റ്റൻ മെസിയുടെ കരുത്തിലാണ് ലാറ്റിനമേരിക്കക്കാരുടെ കുതിപ്പ്. എട്ട് ഗോൾ നേടിയ മുപ്പത്തൊന്പതുകാരൻ രണ്ടെണ്ണത്തിന് അവസരവുമൊരുക്കി.
മികച്ച എതിരാളികളെ നേരിട്ടുകൊണ്ടാണ് ഇംഗ്ലീഷുകാർ മുന്നേറിയത്. നോക്കൗട്ടിൽ തുടർച്ചയായ രണ്ട് മത്സരങ്ങളിൽ ഇരട്ടഗോളടിച്ച ജൂഡ് ബെല്ലിങ്‌ഹാമാണ് കുന്തമുന. ആറ് ഗോളായി ഇരുപത്തിമൂന്നുകാരന്. ക്യാപ്‌റ്റൻ കെയ്‌നും ആറ് ഗോളുമായി ഒപ്പമുണ്ട്. ലോകകപ്പിൽ ഇരു ടീമുകളും അഞ്ച് തവണ ഏറ്റുമുട്ടി. മൂന്ന് കളിയിൽ ഇംഗ്ലണ്ട് ജയിച്ചപ്പോൾ രണ്ടെണ്ണം അർജന്റീന നേടി.










0 comments