സ്ഥിരീകരിച്ചത് വെറ്ററിനറി കോളജിലെ പരിശോധനയിൽ
3 പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ

മാള
അഷ്ടമിച്ചിറയിൽ മൂന്നുപേരെ കടിച്ചതിനെത്തുടർന്ന് നിരീക്ഷണത്തിലിരിക്കെ ചത്ത തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. ബ്ലോക്ക് പഞ്ചായത്തിനു സമീപമുള്ള വെറ്ററിനറി ആശുപത്രിയുടെ ഡോഗ് ഷെൽറ്ററിൽ രണ്ടുദിവസമായി നിരീക്ഷണത്തിലായിരുന്ന നായ, വെള്ളിയാഴ്ച രാവിലെയാണ് ചത്തത്. തുടർന്ന് മണ്ണുത്തിയിലെ വെറ്ററിനറി കോളജിൽ നടത്തിയ വിദഗ്ധ പരിശോധനയിലാണ് പേവിഷബാധയുള്ളതായി സ്ഥിരീകരിച്ചത്. കഴിഞ്ഞ 10ന് അഷ്ടമിച്ചിറ–വിജയഗിരി സ്കൂൾ റോഡിൽവച്ചാണ് നായ വഴിയാത്രക്കാരെ ആക്രമിച്ചത്. പരിക്കേറ്റവരിൽ വേലായുധൻ ഇപ്പോഴും തൃശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവദിവസം തന്നെ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഡോഗ് ക്യാച്ചർമാരെ എത്തിച്ച് നായയെ പിടികൂടി ഷെൽറ്ററിലേക്ക് മാറ്റിയിരുന്നു. പിടികൂടുമ്പോൾ നായയിൽ പേവിഷബാധയുടെ ലക്ഷണങ്ങൾ പ്രകടമായിരുന്നില്ല. പരിക്കേറ്റ മറ്റു രണ്ടുപേർക്ക് ആവശ്യമായ ചികിത്സയും പ്രതിരോധ കുത്തിവെപ്പുകളും നൽകി. പരിസരത്ത് കറങ്ങിനടക്കുന്ന മറ്റ് തെരുവുനായ്ക്കളിൽ എന്തെങ്കിലും അസ്വാഭാവിക പെരുമാറ്റം ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ പഞ്ചായത്ത് അധികൃതരെയോ മൃഗസംരക്ഷണ വകുപ്പിനെയോ അറിയിക്കണമെന്ന് നിർദേശമുണ്ട്.










0 comments