പൊലീസ് ജീപ്പിടിച്ച് വിദ്യാർഥിയുടെ മരണം
ആളൂർ സ്റ്റേഷനിലേക്ക് വിദ്യാർഥി, യുവജനമാർച്ച്

ആളൂർ സ്റ്റേഷനിലേക്ക് വിദ്യാർഥി, യുവജനമാർച്ച്
മാള
ആളൂരിൽ പൊലീസ് ജീപ്പിടിച്ച് വിദ്യാർഥി മരിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുക, മരിച്ച വിദ്യാർഥിയുടെ കുടുംബത്തിന് അടിയന്തര ധനസഹായം ലഭ്യമാക്കുക, ചികിത്സയിൽ കഴിയുന്ന വിദ്യാർഥിയുടെ ചികിത്സാചെലവ് സർക്കാർ ഏറ്റെടുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഡിവൈഎഫ്ഐ,- എസ്എഫ്ഐ നേതൃത്വത്തിൽ ആളൂർ പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ആളൂർ ജങ്ഷനിൽ നിന്നാരംഭിച്ച മാർച്ച് വില്ലേജ് ഓഫീസിന് മുന്നില്‍ പൊലീസ് ബാരിക്കേഡ് വച്ചു തടഞ്ഞെങ്കിലും പ്രതിഷേധം ഇരന്പിയാർത്തു. മരിച്ച വിദ്യാർഥിയുടെ സഹോദരി ജൂവിനയും ബന്ധുക്കളും ഉൾപ്പെടെ നൂറുകണക്കിനാളുകൾ പങ്കെടുത്തു. പ്രതിഷേധ മാർച്ച് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി കെ ഡേവിസ് ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയംഗം പി വി വിനു അധ്യക്ഷനായി. സിപിഐ എം ജില്ലാ കമ്മിറ്റിയംഗങ്ങളായ ടി കെ സന്തോഷ്, എം രാജേഷ്, അപകടത്തിൽ മരിച്ച ജൂവിൻ രാജുവിന്റെ ബന്ധു മോളി വർഗീസ്, എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് ആൽവിൻ ഷാജി, ഐ എൻ ബാബു, ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയംഗം ഐ എസ് അക്ഷയ്, എസ്എഫ്ഐ ജില്ലാ കമ്മിറ്റിയംഗം സി ആർ അഭിജിത് എന്നിവർ സംസാരിച്ചു. ആളൂർ ആനത്തടത്ത് വച്ച് ജൂൺ 15നാണ് അമിത വേഗത്തിൽ വന്ന ഇരിങ്ങാലക്കുട എസിപിയുടെ ഡാൻസാഫ് സ്ക്വാഡിന്റെ ജീപ്പ് വിദ്യാർഥികൾ സഞ്ചരിച്ച ഇലക്‌ട്രിക് സ്കൂട്ടറിൽ ഇടിച്ചത്. അപകടത്തിൽ പണിക്കപ്പറമ്പിൽ ജൂവിൻ (16), തയ്യിൽ അനന്തകൃഷ്ണൻ (18)എന്നീ വിദ്യാർഥികൾക്ക് ഗുരുതര പരിക്കേറ്റു. ചികിത്സയിലിരിക്കെ 23ന് ജൂവിൻ മരിച്ചു. ജുവിന്റെ അവയവങ്ങൾ ആറുപേർക്ക് ദാനം ചെയ്‌തിരുന്നു.










0 comments