ഞാറക്കല്‍ എസ്ഐ മറ്റൊരു യുവാവിനെ മർദിച്ചെന്ന് പരാതി

ഞാറക്കൽ എസ്‌ഐയുടെ മർദനമേറ്റ കിരൺ
വൈപ്പിൻ
പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ കരണത്തടിച്ച് പരിക്കേൽപ്പിച്ച ഞാറക്കൽ പൊലീസ് എസ്‌ഐ എ എസ് അരുൺ, കഴിഞ്ഞമാസം ഒരു ചെറുപ്പക്കാരനെയും സമാനമായി ആക്രമിച്ചതായി പരാതി. ചേരാനല്ലൂർ സ്വദേശി പുതുവൽസ്ഥലത്ത് കിരണി (33)നെ ഞാറക്കൽ സ്‌റ്റേഷനിൽവച്ച് മര്‍ദിച്ചെന്നാണ് ആക്ഷേപം. മര്‍ദനത്തെ തുടര്‍ന്ന് റൂറൽ എസ്‌പിക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്ന് കിരൺ പറഞ്ഞു.
ഞാറക്കലിൽ ഒരു വീട്ടിൽ പെയിന്റിങ് ജോലി ചെയ്‌ത വകയിൽ തരാനുള്ള പണവുമായി ബന്ധപ്പെട്ട് കിരണ്‍ വീട്ടുടമയുമായി തർക്കമുണ്ടായി. തുടർന്ന് പണം തന്നെങ്കിലും വീട്ടുടമയും ബന്ധുവും ചേർന്ന് മർദിച്ചു. ഇതിനെതിരെ പരാതി നൽകാനാണ് ഞാറക്കൽ സ്‌റ്റേഷനിൽ കിരൺ എത്തിയത്. ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്‌ഐ അരുൺ പരാതി എഴുതിവാങ്ങി. വീട്ടുടമയെ ഫോണിൽ വിളിച്ച് സംസാരിച്ചശേഷം, കിരണാണ് അവിടെ പ്രശ്നമുണ്ടാക്കിയത് എന്ന നിലപാടിലേക്ക് എസ്‌ഐ എത്തി.
എസ്എച്ച്ഒയെ കാണണമെന്ന് ആവശ്യപ്പെട്ടെങ്കിലും അരുണ്‍ അനുവദിച്ചില്ല. തുടര്‍ന്ന് നിരീക്ഷണ കാമറയില്ലാത്ത മുറിയില്‍വച്ച് മര്‍ദിച്ചെന്നും അവിടെനിന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയെന്നും കിരണ്‍ പറയുന്നു.
ആശുപത്രി ഇന്റിമേഷൻ പ്രകാരം കിരണിനെ ഞാറക്കൽ സ്‌റ്റേഷനിൽ വിളിപ്പിച്ചു. അപ്പോഴും എസ്‌ഐ അരുണിനെത്തന്നെ കാണണമെന്ന് പൊലീസ് അറിയിച്ചതിനാല്‍ കിരൺ തിരികെപ്പോന്നു. തുടര്‍ന്നാണ് എസ്‌പിക്ക് പരാതി നൽകിയത്. പിന്നീട് മുനന്പം ഡിവൈഎസ്‌പി ഓഫീസില്‍ വിളിപ്പിച്ചെങ്കിലും തുടര്‍നടപടി ഉണ്ടായില്ലെന്ന് കിരണ്‍ പറയുന്നു.









0 comments