കേരളം സാംസ്കാരിക അപചയത്തിന്റെ ഇടമായി: സുനിൽ പി ഇളയിടം

സുകുമാർ അഴീക്കോട് ജന്മശതാബ്ദി പ്രഭാഷണം എഴുത്തുകാരൻ സുനിൽ പി ഇളയിടം ഉദ്ഘാടനംചെയ്യുന്നു
കൊല്ലം
സാമൂഹ്യ ഉന്നമനത്തിനു പകരം സാംസ്കാരിക അപചയം കെട്ടിക്കിടക്കുന്ന ഇടമായി കേരളം മാറിയെന്ന് എഴുത്തുകാരൻ സുനിൽ പി ഇളയിടം. കാമ്പിശേരി കരുണാകരൻ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ കൊല്ലം പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ച സുകുമാർ അഴീക്കോട് ജന്മശതാബ്ദി പ്രഭാഷണപരിപാടിയിൽ ‘കേരളം നിർമിച്ചുകൊണ്ടിരിക്കുന്ന സാംസ്കാരിക ഭൂപടം' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹ്യ യാഥാർഥ്യത്തിനുനേരെ മുഖം തിരിക്കുകയും ആചാരം ഭ്രാന്തായി മാറുകയും ചെയ്യുന്ന കാലത്തിലൂടെയാണ് നമ്മുടെ നാട് കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. മതബോധം എന്നത് അപരവിദ്വേഷമായി മാറി. മതബോധം ധാർമിക മൂല്യമാക്കി മാറ്റുന്നതിനുപകരം പരസ്പരസ്പർധകൾ ആഴത്തിൽ വേരുപിടിപ്പിക്കാനുതകുന്ന തരത്തിൽ മാറ്റിമറിക്കപ്പെടുന്നു. ഭൗതികവളർച്ചയിൽ കേരളം ഏറെ മുന്നിലായിട്ടും ദരിദ്രരുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടും സാമൂഹ്യബോധം സാംസ്കാരിക വളർച്ചയിൽ തീരെ ഇല്ലാതായി. ജാതിയുടെ വ്യാപനം ശക്തമായി കേരളത്തിൽ ഇന്നും തുടരുന്നു. ഇതുകൊണ്ടാണ് കാലത്തിന്റെ അവശിഷ്ടം കൊണ്ടുനടക്കുന്നവരുടെ നാട്ടിൽനിന്നു യുവതലമുറ വിദേശരാജ്യങ്ങളിലേക്കു കടക്കുന്നത്. വിജ്ഞാനം വികസിപ്പിക്കുന്നതിൽ നാം പരാജയപ്പെടുകയും സാമൂഹ്യധാരണകൾ പൊള്ളയായി മാറുകയും ചെയ്യുന്നു. ലൈബ്രറി പ്രസിഡന്റ് സി ആര്‍ ജോസ്‌പ്രകാശ് അധ്യക്ഷനായി. സെക്രട്ടറി പി എസ് സുരേഷ്, അഡ്വ. കെ പി സജിനാഥ്, ജി വിജു, ജയന്‍ മഠത്തില്‍ എന്നിവര്‍ സംസാരിച്ചു.










0 comments