മഴയുടെ മറവിൽ നഗരസഭയുടെ മരംകൊള്ള
പൊതുസ്ഥലത്തുനിന്ന ആഞ്ഞിലിമരം നിമിഷംകൊണ്ട് കടത്തി

ശാന്തിഗിരി സഹൃദയ നഗറിൽനിന്ന് വെട്ടിമാറ്റിയ ആഞ്ഞിലിമരത്തിന്റെ കടഭാഗം
കളമശേരി
മഴക്കാലത്തിന് മുന്നോടിയായി മരങ്ങൾ കമ്പുവെട്ടി അപകടസാധ്യത ഒഴിവാക്കണമെന്ന നിർദേശത്തിന്റെ മറവിൽ കളമശേരി നഗരസഭയിൽ മരംകൊള്ള. കൗൺസിലറുടെ നേതൃത്വത്തിൽ വെട്ടിമാറ്റിയത് കൂറ്റൻ ആഞ്ഞിലിമരം. വെട്ടിമാറ്റിയ തടി എവിടെയും കാണാനില്ലെന്നും നാട്ടുകാർ പരാതിപ്പെടുന്നു.
13–-ാംവാർഡിൽ ശാന്തിഗിരി സഹൃദയ നഗറിൽ അങ്കണവാടിക്ക് സമീപത്തെ കൂറ്റൻ ആഞ്ഞിലിമരം ചൊവ്വാഴ്‌ചയാണ് വെട്ടിയത്. നല്ല വണ്ണവും പൊക്കവുമുള്ള മരം അപകടാവസ്ഥയിലായിരുന്നില്ല. ഭീഷണി ഒഴിവാകാൻ കമ്പുകൾ വെട്ടി നിർത്തിയാൽ മതിയായിരുന്നെന്ന് മുൻ കൗൺസിലർ മൈമൂനത്ത് അഷ്റഫ് പറഞ്ഞു.
മരങ്ങൾ പുർണമായും വെട്ടിമാറ്റണമെങ്കിൽ നഗരസഭ ട്രീ കമ്മിറ്റി യോഗം ചേർന്ന് തീരുമാനിച്ചതിനുശേഷം ലേലം ചെയ്യണം. എന്നാൽ, ഈ മരത്തിന്റെ കാര്യത്തിൽ ട്രീ കമ്മിറ്റിയും ലേലം ചെയ്യലുമൊന്നും നടന്നില്ല.
കൗൺസിലറുടെ നേതൃത്വത്തിൽ ചിലരെത്തി വെട്ടിയെടുക്കുകയായിരുന്നു. 100 ഇഞ്ച് വണ്ണവും നല്ല പൊക്കവും ഏറെ പഴക്കവുമുള്ളതാണ് ഇൗ മരം. ഫർണിച്ചറുകൾക്കും വീടിന്റെ കട്ടിള, വാതിൽ, ജനൽ എന്നിവയ്ക്കും ഉപയോഗിക്കാവുന്ന വലുപ്പമുള്ള തടിയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. മരം വെട്ടിയത് ചർച്ചയായതോടെ നഗരസഭാ ഡന്പിങ് യാർഡിന് സമീപത്തു കിടക്കുന്ന രണ്ട് ചെറിയ മരക്കഷ്‌ണങ്ങളാണ് വെട്ടിയതെന്ന് വരുത്തിത്തീർക്കാൻ ശ്രമവും നടക്കുന്നുണ്ട്. ഇതേപോലെ എൻഎഡി ഭൂമിയിലെ മരവും വെട്ടിയെടുത്തതായി പ്രദേശവാസികൾ പറയുന്നു.









0 comments