കാൽനടയാത്രികർക്കും വാഹനങ്ങൾക്കും ഭീഷണിയായി മെട്രോ ‘തീമഴ’

പാടിവട്ടത്ത് കൊച്ചി മെട്രോ രണ്ടാംഘട്ട നിർമാണത്തിന്റെ വെൽഡിങ് ജോലികൾക്കിടെ വാഹനങ്ങൾക്ക് മുകളിൽ തീപ്പൊരി വീഴുന്നതിന്റെ ദൃശ്യത്തിൽനിന്ന്

സ്വന്തം ലേഖകൻ
Published on Jun 27, 2026, 02:37 AM | 1 min read
കൊച്ചി
വേണ്ടത്ര സുരക്ഷയൊരുക്കാതെ കൊച്ചി മെട്രോ രണ്ടാംഘട്ട നിർമാണം. പാടിവട്ടത്ത് മെട്രോ നിർമാണത്തിന് സുരക്ഷയൊരുക്കാതെ വെൽഡിങ് നടത്തിയതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. വ്യാഴം രാത്രി വെൽഡിങ്ങിനിടെയുണ്ടായ തീപ്പൊരി താഴെ പോകുന്ന വാഹനങ്ങൾക്ക് മുകളിൽ പതിക്കുന്നതിന്റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. വാഹനങ്ങൾ വഴിതിരിച്ചുവിടാതെയാണ് മെട്രോ റെയിൽ നിർമാണം നടന്നതെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. തീ വീഴുന്നത് കണ്ട് പല ഇരുചക്രവാഹനങ്ങളും പെട്ടെന്ന് വെട്ടിച്ചതായി ദൃക്‌സാക്ഷികൾ പറയുന്നു.
നിര്‍മാണത്തിലിരിക്കുന്ന മെട്രോ പില്ലറില്‍നിന്ന് കമ്പി കാറിലേക്ക് വീണ് മെയ് 19ന് കാർ യാത്രികയുടെ കൈക്ക് പരിക്കേറ്റിരുന്നു. കാക്കനാട് ഇന്‍ഫോപാര്‍ക്കില്‍ വിപ്രോയിലെ ജീവനക്കാരി തൃശൂര്‍ വാലുമ്മപ്പറമ്പില്‍ ഗോപികയ്‌ക്കാണ് (26) പരിക്കേറ്റത്. സംഭവത്തിൽ പാലാരിവട്ടം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് ഗോപികയുടെ മൊഴിയെടുത്തിരുന്നു. സംഭവത്തെക്കുറിച്ച് ഉന്നത അന്വേഷണം നടത്തി സുരക്ഷാസംവിധാനം കൂടതല്‍ ശക്തമാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് കെഎംആർഎൽ വ്യക്തമാക്കിയിരുന്നു.
ഗതാഗതം വഴിതിരിച്ചുവിട്ടും അവശ്യമായ സുരക്ഷാനടപടി ഏർപ്പെടുത്തിയശേഷവും മാത്രമേ ഈ ജോലികൾ പുനരാരംഭിക്കുകയുള്ളുവെന്ന് കൊച്ചി മെട്രോ അന്ന് വ്യക്തമാക്കിയിരുന്നു.










0 comments