വനംവകുപ്പിന് ലഭിക്കുന്ന പരാതികൾ വേഗത്തിൽ തീർപ്പാക്കണം: മന്ത്രി കെ രാജൻ

തൃശൂർ
നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് വനം വകുപ്പിന് ലഭിക്കുന്ന പരാതികൾക്കുമേൽ അനാവശ്യമായി സമയം നഷ്ടപ്പെടുത്താതെ വേഗത്തിൽ നടപടി സ്വീകരിച്ച് തീർപ്പാക്കണമെന്ന് റവന്യൂ മന്ത്രി കെ രാജൻ. കലക്ടറേറ്റിൽ സംഘടിപ്പിച്ച മനുഷ്യ വന്യജീവി സംഘർഷം തീവ്ര യജ്ഞം അവലോകന യോഗത്തിൽ ഓൺലൈനായി സംസാരിക്കുകയായിരുന്നു മന്ത്രി. കലക്ടർ അർജുൻ പാണ്ഡ്യൻ യോഗത്തിൽ അധ്യക്ഷനായി. റിസർവ്ഡ് മരങ്ങൾ അല്ലാത്തതും നിയമപ്രകാരം തടസ്സമില്ലാത്തതുമായ പ്ലാവ്, റബർ എന്നിവ ഉൾപ്പെടെയുള്ള മരങ്ങൾ മുറിക്കാൻ തടസ്സം സൃഷ്ടിക്കുന്നത് ശരിയായ പ്രവണതയല്ല. പട്ടയം ഉള്ള ഭൂമിയിൽനിന്ന് മരം മുറിക്കുന്നതിന് നിയമ തടസ്സം ഇല്ലെങ്കിൽ ബുദ്ധിമുട്ടിക്കുന്ന രീതിയിലുള്ള നടപടികൾ സ്വീകരിക്കരുത്. വന്യജീവികളുടെ ആക്രമണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വനം ഉദ്യോഗസ്ഥർ കൃത്യതയോടെ പ്രവർത്തിക്കുന്നുണ്ട്. നിലവിൽ ഉദ്യോഗസ്ഥരുടെ കുറവ് കൃത്യനിർവഹണത്തെ ബാധിക്കുന്നുണ്ടെങ്കിൽ നികത്തുവാനുള്ള നടപടികൾ സ്വീകരിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ചാലക്കുടിയിലെ മലയോര പ്രദേശങ്ങളിൽ നേരിടുന്ന വന്യജീവി ആക്രമണത്തിന് ശാശ്വത പരിഹാരം കണ്ടെത്തുമെന്നും നിലവിൽ നടന്നുകൊണ്ടിരിക്കുന്ന 18 കിലോമീറ്റർ ഫെൻസിങ് പ്രവൃത്തികൾ വേഗത്തിൽ പൂർത്തീകരിക്കുമെന്നും ചാലക്കുടി ഡിഎഫ്ഒ എം വെങ്കിടേശ്വരൻ പറഞ്ഞു. വാഴച്ചാൽ ഭാഗങ്ങളിൽ പുലിയെ പിടികൂടാൻ കൂട് സ്ഥാപിക്കുന്നതിനുള്ള നടപടികൾ ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തീകരിക്കുമെന്ന് വാഴച്ചാൽ ഡിഎഫ് ടി എസ് സുരേഷ് ബാബു അറിയിച്ചു. എംഎൽഎമാരായ കെ രാമചന്ദ്രൻ, സനീഷ് കുമാർ ജോസഫ്, അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ കെ റിജേഷ്, പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് രവീന്ദ്രൻ, മേലൂർ പഞ്ചായത്ത് പ്രസിഡന്റ് എം എസ് സുനിത, കോടശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് കെ പി ജെയിംസ്, ചീഫ് കൺസർവേറ്റർ ഓഫീസർ ഓഫ് ഫോറസ്റ്റ് ഡോ. ആർ. ആടലരസൻ, സബ് കലക്ടർ അഖിൽ വി മേനോൻ, തൃശൂർ ഡിഎഫ്ഒ അഭയ് യാദവ് എന്നിവർ പങ്കെടുത്തു.









0 comments