കാട്ടാനകളെ ഓടിച്ചുവിടാൻ ശ്രമം; നാട്ടുകാർ റോഡ് ഉപരോധിച്ചു

വെറ്റിലപ്പാറ പാലത്തിന് സമീപം അയ്യമ്പുഴ പഞ്ചായത്തതിര്‍ത്തിയില്‍ നാട്ടുകാര്‍ നടത്തിയ ഉപരോധസമരം
ചാലക്കുടി
കാട്ടാനകളെ തുരത്തി അയ്യമ്പുഴ പഞ്ചായത്തിലേക്ക് ഓടിച്ചുവിടാനുള്ള ശ്രമത്തില്‍ പ്രതിഷേധിച്ച് നാട്ടുകാരുടേയും ജനപ്രതനിധികളുടേയും നേതൃത്വത്തില്‍ റോഡ് ഉപരോധിച്ചു. ഇത് സൂചനയാണെന്നും ഈ നീക്കത്തില്‍ നിന്നും ബന്ധപ്പെട്ടവര്‍ പിന്‍മാറിയല്ലെങ്കില്‍ ശക്തമായ പ്രതിഷേധത്തിന് നേതൃത്വം നൽകുമെന്നും സമരക്കാര്‍ പറഞ്ഞു. ചാലക്കുടി ഡിഎഫ്ഒയുടെ കീഴിലുള്ള ആര്‍ആര്‍ടി സംഘമാണ് കാട്ടാനകളെ അയ്യമ്പുഴ പഞ്ചായത്തിലേക്ക് ഓടിച്ചുവിടുന്ന ദൗത്യം നടത്തുന്നത്. പഞ്ചായത്തിലെ 14വാര്‍ഡുകളില്‍ 13വാര്‍ഡുകളിലും നിലവില്‍ കാട്ടാനശല്യത്തെ തുടര്‍ന്ന് പൊറുതിമുട്ടുകയാണ്. ഓടിച്ച് വിടുന്ന കാട്ടാനകള്‍ കൂടി ഇവിടെയെത്തുന്നതോടെ ജീവിതം ദുസ്സഹമാകുമെന്ന് നാട്ടുകാര്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് നാട്ടുകാരും ജനപ്രതിനിധികളും വെറ്റിലപ്പാറ പാലത്തിന് സമീപം അയ്യമ്പുഴ പഞ്ചായത്തതിര്‍ത്തിയില്‍ റോഡ് ഉപരോധിച്ചത്. ശനി പകൽ 2.30ന് ആരംഭിച്ച സൂചനാ സമരം 4ഓടെ സമാപിച്ചു. ഇതിനിടെ ഇവിടെയെത്തിയ അതിരപ്പിള്ളി എസ്എച്ച്ഒ സമരക്കാരെ നീക്കാന്‍ നടത്തിയ ശ്രമം ബഹളത്തില്‍ കലാശിച്ചു. ഉപരോധസമരം പഞ്ചായത്ത് പ്രസിഡന്റ് റെജി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. പി ബി സന്ധ്യ അധ്യക്ഷയായി. എന്‍ ജി ശിവാനന്ദന്‍, ലൈജു ഈരാളി, രാജു തോമസ്, പി സി പൗലോസ്, അനൂപ്, അഭിജിത്ത് എന്നിവര്‍ സംസാരിച്ചു.










0 comments