കേരള ചുവർചിത്ര പാരമ്പര്യത്തിൽ തൃശൂർസ്വദേശിക്ക് ദേശീയ അംഗീകാരം

കേരള ചുവർചിത്ര പാരമ്പര്യത്തിൽ രാഷ്ട്രപതി ഭവനിൽ നടന്ന ആർട്ടിസ്‌റ്റിൻ റെസിഡൻസിൽ ദേശീയ അംഗീകാരം കരസ്ഥമാക്കിയ അനൂപ് രാഷ്ട്രപതി ദ്രൗപതി മുർമുവിനോടൊപ്പം
തൃശൂർ
കേരള ചുവർചിത്ര പാരമ്പര്യത്തിൽ തൃശൂർ സ്വദേശിക്ക് ദേശീയ അംഗീകാരം. രാജ്യത്തെ വിവിധ പരമ്പരാഗത ചിത്രകലാ ശാഖകളെ പ്രതിനിധീകരിക്കുന്ന 12 കലാകാരന്മാരിൽ ഒരാളായാണ് തൃശൂർ സ്വദേശി തെരഞ്ഞെടുക്കപ്പെട്ടത്. കണിമംഗലം മങ്കുഴി ഗോപിയുടെയും യശോദയുടെയും മകൻ അനൂപാണ് അംഗീകാരം നേടിയത്. പഞ്ചതന്ത്രത്തിലെ പ്രസിദ്ധമായ ‘പ്രാവുകളും വേട്ടക്കാരനും' എന്ന കഥയെ ആസ്‌പദമാക്കി അപകടഘട്ടങ്ങളിൽ ഐക്യവും മനസ്സിന്റെ സാന്നിധ്യവും സ്വാതന്ത്ര്യത്തിലേക്കും വിജയത്തിലേക്കും നയിക്കുമെന്ന കാലാതീത സന്ദേശം ഉൾക്കൊള്ളുന്ന ചിത്രമാണ് അനൂപ് വരച്ചത്. ജൂലൈ 19 മുതൽ 29 വരെ രാഷ്ട്രപതി ഭവനിൽ ആർട്ടിസ്‌റ്റിൻ റെസിഡൻസിലാണ് ചിത്രം വരച്ചത്. ഇന്ത്യയുടെ സമ്പന്നമായ കലാപാരമ്പര്യങ്ങളെ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ഭാവിതലമുറയ്ക്ക് കൈമാറുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ആർട്ടിസ്‌റ്റ് ഇൻ റെസിഡൻസ് സംഘടിപ്പിച്ചത്. 2020-ൽ കേന്ദ്ര ലളിതകലാ അക്കാദമിയുടെ ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട്. വിശ്വഭാരതി സർവകലാശാലയിൽ രണ്ട് ചുവർചിത്രങ്ങൾ സൃഷ്ടിക്കാനുള്ള അവസരവും ലഭിച്ചിട്ടുണ്ട്. കേരള ചുവർചിത്ര ശൈലിയിൽ അനൂപ് സൃഷ്ടിച്ച ചിത്രം രാഷ്ട്രപതി ദ്രൗപതി മുർമു നേരിൽ കണ്ട് അഭിനന്ദിച്ചു. റെസിഡൻസിയിൽ സൃഷ്ടിക്കപ്പെട്ട ചിത്രങ്ങൾ രാഷ്ട്രപതി ഭവൻ മ്യൂസിയത്തിൽ സ്ഥിരമായി സംരക്ഷിക്കും. വിശ്വഭാരതി സർവകലാശാലയിലായിരുന്നു വിദ്യാഭ്യാസം. ഭാര്യ: ബനശ്രീ. മകൻ: - സ്വരാംഗ്.










0 comments