ഏകോപനവും മുന്നൊരുക്കങ്ങളും പാളി

വീടുകളിൽ വെള്ളം കയറിയപ്പോൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുന്ന കണ്ണാടിക്കൽ പ്രദേശവാസികൾ
കോഴിക്കോട്
അതിശക്തമായ മഴയ്ക്കും വെള്ളപ്പൊക്കത്തിനുമൊപ്പം ദുരന്തനിവാരണത്തിൽ സർക്കാരിന്റെയും വിവിധ വകുപ്പുകളുടെയും അനാസ്ഥയും ഏകോപനക്കുറവും ജനങ്ങളെ ആശങ്കപ്പെടുത്തുന്നു. മഴവെള്ളം ഇരച്ചെത്തി വീടുകളിൽ കയറിയിട്ടും നടപടികളിൽ താമസമുണ്ടാകുന്നതാണ് ജനങ്ങളെ ആശങ്കപ്പെടുത്തുന്നത്. ഭൂരിഭാഗം തദ്ദേശ സ്ഥാപനങ്ങളുടെയും മഴക്കാല പൂർവ ശുചീകരണം പാളിയിരുന്നു. മുണ്ടക്കൈ, ചൂരൽമല ദുരന്തങ്ങൾ സംസ്ഥാനത്തും വിലങ്ങാട്, പശുക്കടവ് തുടങ്ങിയ ഇടങ്ങളിലെ ദുരന്തങ്ങൾ പേടിപ്പിക്കുന്ന ഓർമയായി നിലനിൽക്കുമ്പോഴും മുൻകരുതലുകളെടുക്കാൻ സർക്കാർ ശ്രമിച്ചില്ല. ജില്ലയിൽ ഇത്തരം പ്രശ്‌നങ്ങൾ ചർച്ചചെയ്യാനോ കാര്യങ്ങൾ തീരുമാനിക്കാനോ മുന്നൊരുങ്ങൾ നടത്താനോ മന്ത്രിമാരുടെയോ എംഎൽമാരുടെയൊ നേതൃത്വത്തിൽ വിവിധ വകുപ്പുകളെ സഹകരിപ്പിച്ചുള്ള യോഗങ്ങൾ പോലും ചേർന്നിട്ടില്ല. ദുരന്തമുണ്ടായി നടപടികൾ സ്വീകരിക്കുന്നതിലും താമസമുണ്ടായി. കനത്ത മഴയിൽ ജനം വിറങ്ങലിച്ച് നിൽക്കുന്ന സമയത്ത് മുഖ്യമന്ത്രിയുടെ സൽക്കാരവും ഹെലിക്കോപ്‌റ്റർ യാത്രയുമെല്ലാം വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ദുരിതത്തിലായവരുടെ അനുഭവങ്ങളും ദുരന്തനിവാരണത്തിലെ പാളിച്ചകളും ചർച്ചയാകുന്നത്. ക്യാമ്പുകളിലേക്കാവശ്യമായ ഭക്ഷ്യസാധനങ്ങളും വസ്ത്രങ്ങളും കിടക്കാനുള്ള സൗകര്യങ്ങളും ഒരുക്കുന്നതിലും സർക്കാർ സംവിധാനങ്ങൾ പരാജയപ്പെട്ടു. മന്ത്രിമാരുൾപ്പെടെ പ്രധാനപ്പെട്ടയാളുകളാരും ക്യാമ്പുകൾ സന്ദർശിക്കാനോ വേണ്ട നിർദേശങ്ങൾ നൽകാനോ മുന്നിട്ടിറങ്ങിയിട്ടുമില്ല.










0 comments