മാലിന്യ സംസ്കരണ പ്ലാന്റ് നാടിന് സമർപ്പിച്ചു

അടാട്ട് പഞ്ചായത്തിലെ നവീകരിച്ച മാലിന്യ സംസ്കരണ പ്ലാന്റ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യുന്നു
പുഴയ്ക്കൽ
മാലിന്യമുക്ത നവകേരളം കർമപദ്ധതിയുടെ ഭാഗമായി അടാട്ട് പഞ്ചായത്തിലെ നവീകരിച്ച മാലിന്യ സംസ്കരണ പ്ലാന്റ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു. ഒരു കൊല്ലത്തിനുള്ളിൽ കേരളം ഇന്ത്യയിലെ മാലിന്യമലകളില്ലാത്ത ഏക സംസ്ഥാനമായി മാറുമെന്ന് മന്ത്രി പറഞ്ഞു. കേന്ദ്രസർക്കാരിന്റെ നഗരങ്ങൾക്കുള്ള ശുചിത്വ സർവേയിൽ കേരളം വലിയ മുന്നേറ്റം കൈവരിച്ചുവെന്നും ഇത്തവണ ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള 100 നഗരങ്ങളിലെ 8 എണ്ണം കേരളത്തിൽ നിന്നാണ്. സംസ്ഥാനത്ത് ഖരമാലിന്യം പൂർണമായും ഇന്ധനം ആക്കി മാറ്റുന്നതിനുള്ള ആറ് പ്ലാന്റുകൾ അടുത്ത മൂന്ന് മാസത്തിനുള്ളിൽ പണി പൂർത്തിയാക്കും. അതോടുകൂടി കേരളത്തിൽ ഒരു ദിവസം 720 ടൺ കരമാലിന്യങ്ങൾ ഇന്ധനമാക്കി മാറ്റാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. നാല് ഘട്ടങ്ങളിലായി 64 ലക്ഷം രൂപ ചെലവഴിച്ചാണ് ആധുനിക രീതിയിൽ മാലിന്യ സംസ്കരണ പ്ലാന്റ് നവീകരിച്ചത്. സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അധ്യക്ഷനായി. അടാട്ട് പഞ്ചായത്ത് പ്രസിഡന്റ് സിമി അജിത് കുമാർ, വൈസ് പ്രസിഡന്റ് ഉഷ ശ്രീനിവാസൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീഷ്മ അഭിലാഷ്, എ ബി ബിജീഷ്, സോണി തരകൻ, വി എൻ മോഹിനി, ബിനിത തോമസ്, മിനി സൈമൺ, കെ എ സുകുമാരൻ, കെ എസ് സുഭാഷ്, കെ കെ ചന്ദ്രൻ, പി പി പ്രിയൻ, പി ഡി പ്രതീഷ് എന്നിവർ സംസാരിച്ചു.










0 comments