സ്‌റ്റോപ്പിലിറക്കാതെ സൗജന്യയാത്ര: നഷ്ടം 120 രൂപ

ടിക്കറ്റുമായി സുപ്രിയ
തളിക്കുളം
പ്രിയദർശിനി കെഎസ്ആർടിസി ഓർഡിനറി സൗജന്യ യാത്ര നടത്തിയ സ്‌ത്രീയെ സ്‌റ്റോപ്പിൽ ഇറക്കിയില്ലെന്ന് പരാതി. പകരം കിലോമീറ്ററുകൾക്കപ്പുറം ഇറക്കിവിട്ടു. - തിരിച്ച് വരാൻ ഓട്ടോറിക്ഷക്ക് 120 രൂപയും നൽകേണ്ടിവന്നു. ചെന്ത്രാപ്പിന്നി സ്വദേശി, തളിക്കുളത്ത് മുദ്രാലയം എന്ന പ്രിന്റിങ് പ്രസ് നടത്തുന്ന സുപ്രിയ ഹരിലാലിനെയാണ് വഴിയിൽ ഇറക്കിവിട്ടത്. ചെന്ത്രാപ്പിന്നിയിൽ തിങ്കളാഴ്ച 10.40ന് ബസ് കാത്ത് നിൽക്കുന്നതിനിടെയാണ് ഗുരുവായൂരിലേക്ക് പോകുന്ന കെഎസ്ആർടിസി ഓർഡിനറി ബസിൽ സുപ്രിയ കയറിയത്. തളിക്കുളത്തേക്ക് സൗജന്യ ടിക്കറ്റ് നൽകി. ടിക്കറ്റിൽ തളിക്കുളം എന്ന് രേഖപ്പെടുത്തിയിരുന്നു. തളിക്കുളത്തെത്തിയപ്പോൾ ഇറങ്ങണം എന്ന് ആവശ്യപ്പെട്ടിട്ടും ബസ് നിർത്താതെ പോവുകയായിരുന്നു. പുതിയ ദേശീയപാത തളിക്കുളം മേൽപ്പാലത്തിലൂടെ പോയ ബസ് പത്താംകല്ല് കിഴക്ക് കലാഞ്ഞി വടക്ക് വശം നിർത്തുകയായിരുന്നു. ഇവിടെ ഓട്ടോറിക്ഷയോ ബസോ ലഭിക്കാത്ത സ്ഥലമായിരുന്നു. അത് പറഞ്ഞപ്പോൾ വാടാനപ്പള്ളിയിലെ മേൽപ്പാലത്തിന് സമീപത്തെ സർവീസ് റോഡിൽ സുപ്രിയയെ ഇറക്കിവിട്ടു. സ്ത്രീകളെ സ്‌റ്റോപ്പിൽ ഇറക്കാത്തതാണോ സൗജന്യ യാത്രാ പദ്ധതിയെന്ന് ചോദിച്ചപ്പോൾ 400 കിലോമീറ്റർ ഓടേണ്ടതാണെന്നായിരുന്നു ബസ് ജീവനക്കാരന്റെ മറുപടിയെന്ന് സുപ്രിയ പറയുന്നു. പ്രസ്സിലെത്താൻ വൈകുമെന്നതിനാൽ വാടാനപ്പള്ളിയിൽനിന്ന് 120 രൂപ നൽകി ഓട്ടോയിലാണ് തളിക്കുളത്തേക്ക് വന്നത്. വാടാനപ്പള്ളിയിൽ ബസിനെ അഭിവാദ്യം ചെയ്യാൻ നിന്നവരെ ഇക്കാര്യം അറിയിച്ച സുപ്രിയ, വഴിയിലിറക്കി വിടുന്നതിനാണോ അഭിവാദ്യം നൽകുന്നതെന്ന് ചോദിച്ച് പ്രതിഷേധം അറിയിച്ചു. സുപ്രിയ മന്ത്രിക്ക് പരാതി നൽകാനൊരുങ്ങുകയാണ്.










0 comments