കൊറിയർ സർവീസ്‌വഴി മയക്കുമരുന്ന് കടത്ത്; ഒരാള്‍കൂടി അറസ്റ്റിൽ

ആളൂർ
കൊറിയർ സർവീസുകളുടെ മറവിൽ ഓൺലൈൻ കൂട്ടായ്മകൾ രൂപീകരിച്ച് ലഹരിമരുന്ന് വിൽപ്പന നടത്തുന്ന സംഘത്തിൽ ഒരാളെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. 6 കിലോ 50 ഗ്രാം കഞ്ചാവ് പിടികൂടിയ കേസിൽ പാലക്കാട് അലനെല്ലൂർ സ്വദേശി പാലക്കാത്തൊടി അഭിഷേകി (25) നെയാണ് ആളൂർ പൊലീസ് ഹൈദരാബാദിൽനിന്ന് അറസ്റ്റ് ചെയ്തത്. കോടതി പ്രതിയെ റിമാൻഡ് ചെയ്തു. ജനുവരി 24ന് വൈകിട്ട് 5.30ഓടെ കൊന്പൊടിഞ്ഞാമാക്കലിൽ വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവുമായി ചാലക്കുടി മൂഞ്ഞേലി അമ്പൂക്കൻ വീട്ടിൽ ജിത്തു വർഗീസ് (28), തിരുത്തിപ്പറമ്പ് ചില്ലായി ഷൈൻ ഷിജു (25) എന്നിവരെ ആളൂർ പൊലീസും ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടിയിരുന്നു. ഇവർക്ക് കഞ്ചാവ് അയച്ചുകൊടുത്ത പ്രധാന പ്രതിയായ ഇടുക്കി തൊടുപുഴ ഒളമറ്റം സ്വദേശി അലൻ മാത്യുവിനെ (25) ജൂലൈ 27ന് തൊടുപുഴയിൽനിന്ന് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. കേസിലെ ഒന്നാം പ്രതിയായ ജിത്തു വർഗീസുമായി അഭിഷേക് ഓൺലൈൻ വഴി പണമിടപാടുകൾ നടത്തിയതായി പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് അഭിഷേകിന്റെ നിർദേശപ്രകാരമാണ് കൊറിയർ മാർഗം ജിത്തു വർഗീസിന് കഞ്ചാവ് അയച്ചുകൊടുത്തതെന്ന് വ്യക്തമായത്. ആളൂർ സബ് ഇൻസ്പെക്ടർമാരായ അമൽ ജോയ്, ജെയ്സൺ, എഎസ്എ മിനിമോൾ, എസ് സിപിഒ ജിബിൻ വർഗീസ്, സിപിഒ വിശാഖ് എന്നിവരടങ്ങിയ അന്വേഷക സംഘമാണ് പ്രതിയെ പിടികൂടിയത്.










0 comments