അനധികൃത നിർമാണം പൊളിക്കണം
കുത്തിയിരിപ്പ് സമരം നടത്തി എൽഡിഎഫ് അംഗങ്ങൾ

ചാലക്കുടി സൗത്ത് ജങ്ഷനിലെ അനധികൃത നിർമാണം പൊളിച്ചുമാറ്റണം എന്നാവശ്യപ്പെട്ട് നഗരസഭാ പ്രതിപക്ഷ അംഗങ്ങള്‍ നടത്തിയ സമരം
ചാലക്കുടി
കോണ്‍ഗ്രസ് ഭരിക്കുന്ന നഗരസഭ ഭരണസമിതിയുടെ ഒത്താശയോടെ ചാലക്കുടി സൗത്ത് ജങ്ഷനില്‍ നടത്തിയ അനധികൃത നിര്‍മാണം പൊളിച്ചുമാറ്റണം എന്നാവശ്യപ്പെട്ട് എൽഡിഎഫ് അംഗങ്ങള്‍ കുത്തിയിരിപ്പ് സമരം നടത്തി. സൗത്ത് ജങ്ഷനില്‍ പള്ളിസ്റ്റോപ്പിന് എതിര്‍ ഭാഗത്ത് ഇറിഗേഷന്‍ കനാല്‍ പുറമ്പോക്കിലാണ് അനധികൃതമായി നിര്‍മാണം നടത്തിയത്. കനാല്‍ പുറമ്പോക്കില്‍ 700 ചതുരശ്രമീറ്റർ സ്ഥലം വളച്ചെടുത്താണ് കെട്ടിട നിര്‍മാണം. ഇത് സംബന്ധിച്ച് ചെയര്‍പേഴ്‌സൺ ആലീസ് ഷിബുവിന് എൽഡിഎഫ് പരാതി നൽകിയിരുന്നു. നഗരസഭ സ്റ്റോപ്പ് മെമ്മോ നൽകിയെന്ന് പറയുമ്പോഴും രാത്രി നിര്‍മാണം നടക്കുന്നുണ്ടായിരുന്നു. രണ്ട് ദിവസം മുമ്പ് നടന്ന കൗണ്‍സിലില്‍ വിഷയം ഉന്നയിച്ചപ്പോള്‍ നിര്‍മാണം പൂര്‍ണമായി നിര്‍ത്തി വയ്‌പ്പിച്ചുവെന്ന് ചെയര്‍പേഴ്സൺ അറിയിച്ചു. ഇതിനിടെയാണ് ശനിയാഴ്ച അനധികൃത കെട്ടിടത്തില്‍ സ്റ്റേഷനറി സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചത്. തുടര്‍ന്നാണ് എൽഡിഎഫ് സ്ഥാപനത്തിന് മുന്നില്‍ കുത്തിയിരിപ്പ് നടത്തിയത്. വിവരമറിഞ്ഞെത്തിയ നഗരസഭ ചെയര്‍മാന്‍ ആലീസ് ഷിബു, വൈസ് ചെയര്‍മാന്‍ കെ വി പോള്‍, സെക്രട്ടറി എന്നിവര്‍ അടുത്ത ദിവസം തന്നെ അനധികൃത നിര്‍മ്മാണം പൊളിച്ചുനീക്കാമെന്ന് ഉറപ്പ് നൽകി. ഇതോടെ സമരം താൽക്കാലികമായി നിര്‍ത്തിവച്ചു. എൽഡിഎഫ് പാർലമെന്ററി പാർടി നേതാവ് ജില്‍ ആന്റണിയുടെ നേതൃത്വത്തിലായിരുന്നു സമരം.










0 comments