നാടാകെ ആവേശത്തിര

സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പാഞ്ഞാളിൽ ഒരുക്കിയ സമ്മേളന കോർണർ
സ്വന്തം ലേഖിക
Published on Aug 14, 2026, 12:15 AM | 1 min read
തൃശൂർ
ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ വരവറിയിച്ച് നഗരവീഥികളിലും ഗ്രാമങ്ങളിലും കമാനങ്ങളും പോസ്റ്ററുകളും നിറയുന്നു. പ്രതിസന്ധിഘട്ടങ്ങളിൽ ദുരിതബാധിതരെ ചേർത്തുപിടിച്ച് അതിജീവനത്തിന് ആത്മവിശ്വാസം പകർന്ന ഡിവൈഎഫ്ഐയെ ജനം ഹൃദയത്തോട് ചേർക്കുന്ന മാനവികതയുടെ ചിത്രമാണ് എങ്ങും. ജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന നിരവധി പരിപാടികളാണ് സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്. സെമിനാറുകൾ, സംവാദങ്ങൾ, രക്തദാന ക്യാമ്പുകൾ, അവയവദാന സ മ്മതപത്ര ശേഖരണം, ഫുട് ബോൾ, കബഡി, മെഹന്ദി ഫെ സ്റ്റ്, നാടൻപാട്ട് മത്സരം എന്നിവ ഇതിൽ ചിലത് മാത്രം. മികച്ച ജനപങ്കാളിത്തമാണ് പ്രചാരണ പരിപാടികളിലെല്ലാം ഉണ്ടായിരുന്നത്. സമ്മേളനദിനങ്ങൾ അടുത്തതോടെ തൃശൂരിലെ വഴികളെല്ലാം ശുഭ്രപതാകകൾ നിറഞ്ഞുതുടങ്ങി. രക്തസാക്ഷി സ്മാരക ഗേറ്റുകളും സ്തൂപങ്ങളും കുടിലുകളും കൂറ്റൻ കട്ടൗട്ടുകളുമാണ് പ്രധാന ആകർഷണങ്ങൾ. കാറൽ മാർക്സ്, ചെഗുവേര, ഫിദൽ കാസ്ട്രോ, ഭഗത്‌സിങ്, സ്വാമി വിവേകാനന്ദൻ, എ കെ ജി, ഇ എം എസ്, സീതാറാം യെച്ചൂരി, വി എസ് അച്യുതാനന്ദൻ, കോടിയേരി ബാലകൃഷ്ണൻ, ഒ എൻ വി, വൈക്കം മുഹമ്മദ് ബഷീർ, കെപിഎസി ലളിത, ഇന്നസെന്റ്, കലാഭവൻ മണി തുടങ്ങിയവരുടെ ചിത്രങ്ങൾ ആലേഖനം ചെ യ്ത പ്രചാരണ ബോർഡുകളും തെരുവീഥികളിൽ നിറഞ്ഞു. ജനഹൃദയങ്ങളിൽ ഡിവൈഎഫ്ഐയുടെ മായാത്ത അടയാളമായ പൊതിച്ചോറ് വിതരണവും രക്തദാനവും ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളും തൃശൂരിന്റെ പുലികളിയും പ്രചാരണ ബോർഡുകളിൽ ഇടംപിടിച്ചു. പാഞ്ഞാളിൽ സമ്മേളന കോർണർ ഒരുക്കിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലും പ്രചാരണം ശക്തമാണ്. ഓരോ പരിപാടിയുടെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ തത്സമയം പങ്കുവയ്ക്കുന്നുണ്ട്. സമ്മേളനാവേശം പങ്കുവയ്ക്കുന്ന പോസ്റ്റുകളും റീലുകളും സ്റ്റോറികളും സ്നാപ്പുകളും എ ഐ ചിത്രങ്ങളും വീഡിയോകളുമെല്ലാം സമൂഹമാധ്യമങ്ങളിൽ വൈറലാണ്.










0 comments