സർക്കാരിനെ വിമർശിച്ച വാർത്തകൾക്ക് വിലക്ക്: സാങ്കേതികപ്പിഴവെന്ന വാദവുമായി മെറ്റ

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ വിമർശിച്ച മാധ്യമ ഉള്ളടക്കങ്ങൾ സോഷ്യൽമീഡിയയിൽനിന്ന് നീക്കിയതിൽ വിശദീകരണവുമായി മെറ്റ. പോസ്റ്റുകൾ നീക്കം ചെയ്തതല്ലെന്നും സാങ്കേതികപ്പിഴവ് മൂലം സംഭവിച്ചതാണെന്നുമാണ് മെറ്റയുടെ വാദം. എന്നാൽ കഴിഞ്ഞ ദിവസം ‘നിയമപരമായി ആവശ്യപ്പെട്ടതിനാലാണ്’ ഉള്ളടക്കങ്ങൾ നീക്കം ചെയ്തത് എന്നായിരുന്നു മെറ്റയുടെ പ്രതികരണം.
എഐ സോഫ്‌റ്റ്‍വെയർ അപ്ഗ്രഡേഷൻ്റെ ഭാഗമായി സംഭവിച്ച പിഴവെന്നാണ് ഇപ്പോൾ മെറ്റ അവകാശപ്പെടുന്നത്. നീക്കം ചെയ്ത പോസ്‌റ്റുകൾ പുനഃസ്ഥാപിക്കുമെന്നും മെറ്റ അറിയിച്ചു. മെറ്റയുടെ ഇന്ത്യൻ നോഡൽ ഓഫീസറാണ് കേരള പൊലീസ് സൈബർ ഡിവിഷനെ വിവരം അറിയിച്ചത്.
സംസ്ഥാന സർക്കാരിനെയും മുഖ്യമന്ത്രിയെയും വിമർശിച്ചതിന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽനിന്ന് രണ്ടുദിവസംകൊണ്ട് മാത്രം 65 വാർത്താ കാർഡും പോസ്റ്റുകളുമാണ് നീക്കിയത്. സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കുമെന്ന് ആഗസ്‌ത് മൂന്നിന് ഇന്ത്യാടുഡേയുമായുള്ള അഭിമുഖത്തിൽ വി ഡി സതീശൻ പറഞ്ഞിരുന്നു. യുഡിഎഫ് സർക്കാരിന്റെ സെൻസർഷിപ്പിനെ രൂക്ഷമായി വിമർശിച്ച പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ പ്രസ്‌താവന ഉൾക്കൊള്ളിച്ച മാധ്യമങ്ങളുടെ കാർഡുകളും നീക്കി. ദേശാഭിമാനി, കൈരളി, ന്യൂസ് മലയാളം 24x7, റിപ്പോർട്ടർ എന്നീ മാധ്യമങ്ങളുടെ വാർത്താ കാർഡുകളാണ് നീക്കം ചെയ്തത്.









0 comments