ഓണമെത്തി, നാളെ അത്തം

അത്തത്തോടനുബന്ധിച്ച് സജീവമായ തിരുവനന്തപുരം ചാലയിലെ പൂവിപണി | ഫോട്ടോ: നിലിയ വേണുഗോപാൽ
തിരുവനന്തപുരം: സമൃദ്ധിയുടെ പൂവിളിയുമായി മലയാളികൾ ഞായറാഴ്ച അത്തം ആഘോഷിക്കും. പത്താംനാൾ തിരുവോണവും. ഇനിയുള്ള പത്തുദിവസം വീടുകളിൽ പൂക്കളങ്ങൾ വിരിയും.
സംസ്ഥാനത്ത് വസ്ത്ര, പൂവിപണി ഇതിനകം തന്നെ സജീവമാണ്. ചന്തകളിലേക്ക് തമിഴ്നാട്ടിൽനിന്നും കർണാടകയിൽ നിന്നും ഉൾപ്പെടെ പൂക്കൾ എത്തിത്തുടങ്ങി. മുൻവർഷത്തേക്കാൾ മെച്ചപ്പെട്ട കച്ചവടം ഇത്തവണയുണ്ടാകുമെന്നാണ് പ്രതീക്ഷ.
സംസ്ഥാന സർക്കാരിന്റെ ഇടപെടലില്ലാത്തതിനാൽ വില കുതിച്ചുയരുന്നതാണ് ജനങ്ങളുടെ ആശങ്ക. അരിയുടെയും പച്ചക്കറികളുടെയും വില വർധിക്കുന്നത് സാധാരണക്കാരുടെ കുടുംബ ബജറ്റ് താളംതെറ്റിക്കുകയാണ്. യുഡിഎഫ് സർക്കാർ കാര്യക്ഷമമായ വിപണി ഇടപെടൽ നടത്താത്തതും ഹോർട്ടിക്കോർപ്പ് വഴി പച്ചക്കറി സംഭരിക്കുന്നതിൽ വീഴ്ച വരുത്തിയതുമാണ് വിലക്കയറ്റത്തിന്റെ കാഠിന്യം കൂട്ടിയതെന്ന് വ്യാപാരികളും പൊതുജനങ്ങളും സാക്ഷ്യപ്പെടുത്തുന്നു.
റേഷൻകടകളിൽ കൃത്യസമയത്ത് സ്‌റ്റോക്ക് എത്തിക്കാത്തതിനാൽ സംസ്ഥാനത്തെ ഓണക്കിറ്റ് വിതരണവും പാളി. മഞ്ഞക്കാർഡുകാർക്കും ക്ഷേമസ്ഥാപനങ്ങൾക്കും വിതരണം ചെയ്യേണ്ട കിറ്റുകളാണ് സർക്കാർ അനാസ്ഥയിൽ മുടങ്ങിയത്. 10 മുതൽ വിതരണം ചെയ്യുമെന്ന സർക്കാർ പ്രഖ്യാപനം വിശ്വസിച്ച് കടകളിലെത്തിയവർ വെറുംകൈയോടെ മടങ്ങി. സംസ്ഥാനത്ത് വിതരണത്തിന് ആകെ 6,09,305 ഓണക്കിറ്റുകൾ വേണ്ടിടത്ത് വെള്ളിയാഴ്ച വരെ റേഷൻ കടകളിലെത്തിയത് കേവലം ഏഴായിരത്തോളം കിറ്റുകൾ. കിറ്റ് തയ്യാറാക്കാനുള്ള സാധനങ്ങൾ സപ്ലൈകോയിൽ എത്തിക്കുന്നതിലുണ്ടായ വീഴ്‌ചയാണ് കാരണം. ഓണക്കിറ്റ് വിതരണത്തിന് 53 കോടി രൂപയാണ് അനുവദിച്ചത്.
വിലക്കയറ്റത്തിന് തടയിടുമെന്ന് കൊട്ടിഘോഷിച്ച് സർക്കാർ പ്രഖ്യാപിച്ച സ്-പെഷൽ അരിയും പലയിടത്തും വിതരണം തുടങ്ങിയിട്ടില്ല. പിങ്ക് കാർഡിന് മൂന്നുകിലോ അരിയും നീല, വെള്ള കാർഡുകാർക്ക് പത്തുകിലോ സ്‌പെഷൽ അരിയും കിലോയ്ക്ക് 26 രൂപ നിരക്കിൽ വിതരണം ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ മഴക്കെടുതി രൂക്ഷമായിരുന്ന വടക്കൻ ജില്ലകളിൽപോലും കൃത്യമായി കിറ്റ് വിതരണം നടത്താനായിട്ടില്ല.









0 comments