ഇടപെട്ട് സർക്കാർ
രാം നാരായണിന്റെ മൃതദേഹം വിമാനമാർഗം നാട്ടിലെത്തിച്ചു

തൃശൂർ
പാലക്കാട് വാളയാറിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട രാം നാരായൺ ഭാഗേലിന്റെ മൃതദേഹം സർക്കാർ ചെലവിൽ വിമാനമാർഗം നാട്ടിലേക്ക് കൊണ്ടുപോയി. കഴിഞ്ഞദിവസം മന്ത്രി കെ രാജനും കലക്ടർ അർജുൻ പാണ്ഡ്യനും റാം നാരായണിന്റെ കുടുംബാംഗങ്ങളുമായി ചർച്ച നടത്തിയിരുന്നു. തുടർന്നാണ് നടപടി. കുടുംബാംഗങ്ങളെയും വിമാനത്തിൽ നാട്ടിലെത്തിച്ചു. തൃശൂര്‍ ജില്ലാ ഭരണകേന്ദ്രമാണ് ക്രമീകരണങ്ങള്‍ ഒരുക്കിയത്. ചൊവ്വാഴ്‌ച പകൽ 11.55 ന് കൊച്ചിയിൽനിന്ന് ഇൻഡിഗോ വിമാനത്തിലാണ് മൃതദേഹം കൊണ്ടുപോയത്. ഇതേ വിമാനത്തിൽ രാം നാരായണിന്റെ ഭാര്യ ലളിത, മക്കളായ ആകാശ്, അനൂജ്, ഭാര്യാമാതാവ് ലക്ഷ്മി ഭായ് അടക്കമുള്ള ഏഴംഗ സംഘവും പോയി. റായ്‌പൂരിൽനിന്ന് ഛത്തീസ്ഗഡിലെ ഗ്രാമത്തിലേക്ക് എത്തിക്കാനുള്ള ആംബുലൻസ് സൗകര്യവും ഒരുക്കിയതായി കലക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. അർഹതപ്പെട്ട ധനസഹായം എത്രയും വേഗം കുടുംബത്തിന് ലഭിക്കുന്നതിനുള്ള നടപടികൾ പാലക്കാട് ജില്ലാ ഭരണകേന്ദ്രം സ്വീകരിക്കുന്നുണ്ട്. ഛത്തീസ്ഗഡ്, ബിലാസ്‌പുർ ശക്തി ഗർഫി സ്വദേശി രാം നാരായൺ ഭാഗേലി (31) നെ കഴിഞ്ഞ ബുധനാഴ്‌ചയാണ് ബംഗ്ലാദേശ് പൗരനെന്ന് ആക്രോശിച്ച് ബിജെപിക്കാരടങ്ങുന്ന സംഘം കൊലപ്പെടുത്തിയത്.










0 comments