മണപ്പുറം ഫിനാന്‍സ് സ്വര്‍ണവായ്പ ആസ്തി 31,505 കോടിയായി

വലപ്പാട്
മണപ്പുറം ഫിനാന്‍സിന്റെ സ്വര്‍ണവായ്പ ആസ്തി മുന്‍ വര്‍ഷത്തേക്കാള്‍ 29.31 ശതമാനം വര്‍ധിച്ച് 31,505 കോടി രൂപയായി. നടപ്പു സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തിലെ നികുതിക്കു ശേഷമുള്ള ലാഭം 217 കോടി രൂപയാണ്. കഴിഞ്ഞ പാദത്തേക്കാള്‍ 64 ശതമാനമാണ് വര്‍ധിച്ചത്. ഒന്നാം പാദത്തിലിത് 132 കോടി രൂപയായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ കൈവശമുള്ള ആസ്തി 24,365 കോടി രൂപയായിരുന്നു. മുന്‍ പാദത്തിലെ ആസ്തിയായ 28,802 കോടിയേക്കാള്‍ 10 ശതമാനം രണ്ടാം പാദത്തില്‍ വര്‍ധിച്ചു. ഗ്രൂപ്പ് മൊത്തത്തില്‍ കൈകാര്യം ചെയ്യുന്ന ആസ്തി 45,789 കോടി രൂപയായി ഉയര്‍ന്നു. മുന്‍ പാദത്തിലിത് 44,304 കോടി രൂപയായിരുന്നു. മണപ്പുറം ഫിനാന്‍സിന്റെ കൈവശമുള്ള സ്വര്‍ണം 54.71 ടണ്ണായി വര്‍ധിച്ചു. ഒന്നാം പാദത്തിലിത് 54.62 ടണ്ണായിരുന്നു. രാജ്യത്ത് കമ്പനിക്ക് 5,351 ശാഖകളുണ്ട്. കമ്പനിയുടെ മൊത്തം കിട്ടാക്കടം 2.97 ശതമാനമാണ്. നടപ്പു സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തിലെ കിട്ടാക്കടം 2.56 ശതമാനം മാത്രമാണ്. ഇത് ആസ്തിയുടെ ഗുണമേന്മ വ്യക്തമാക്കുന്നതാണ്. കഴിഞ്ഞ വര്‍ഷത്തെ മെച്ചപ്പെട്ട വരുമാന വളര്‍ച്ചയുടെ തുടര്‍ച്ചയായി 2026 സാമ്പത്തിക വര്‍ഷം മുതല്‍ വളര്‍ച്ച ശക്തിപ്പെടുത്തുകയായിരുന്നു കമ്പനിയുടെ ലക്ഷ്യം. ഇതിന്റെ വിജയമാണ് രണ്ടാം പാദ ഫലങ്ങള്‍ വ്യക്തമാക്കുന്നതെന്ന് ചെയർമാനും എംഡിയുമായ വി പി നന്ദകുമാര്‍ പറഞ്ഞു.










0 comments