ജയിൽ നിറയ്‌ക്കൽ സമരം 10ന്

തൃശൂർ
കേന്ദ്ര സർക്കാരിന്റെ തൊഴിലാളി – കർഷക വിരുദ്ധ നയങ്ങൾക്കെതിരെ ജയിൽ നിറയ്‌ക്കൽ സമരത്തിന്റെ ഭാഗമായി തിങ്കളാഴ്‌ച കർഷക, കർഷക തൊഴിലാളി, ട്രേഡ് യൂണിയൻ സംയുക്ത വേദി ജില്ലാ സമിതിയുടെ നേതൃത്വത്തിൽ തൃശൂർ പട്ടാളം റോഡിലെ പോസ്‌റ്റോഫീസ് ഉപരോധിക്കും. തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, കർഷക ദ്രോഹനയങ്ങൾ ഉപേക്ഷിക്കുക, ഇന്ത്യ – യുഎസ് വ്യാപാര കരാർ ഉപേക്ഷിക്കുക, തൊഴിലുറപ്പ് പദ്ധതി പുനഃപരിശോധിച്ച് ആവശ്യമായ ഫണ്ട് അനുവദിക്കുക, ക്ഷാമബത്ത ഉൾപ്പെടെ മിനിമം വേതനം 42000രൂപയാക്കുക, വിബിജിആർഎംജി പദ്ധതി പിൻവലിച്ച് പഴയ പദ്ധതിയിൽ 200 ദിവസവും പ്രതിദിന വേതനം അനുവദിക്കുക, സ്വതന്ത്ര വ്യാപാര കരാറുകൾ റദാക്കുക തുടങ്ങി 21 ഇന ആവശ്യങ്ങളുന്നയിച്ചാണ് ജയിൽ നിറയ്‌ക്കൽ സമരം. രാവിലെ 8ന് സമരം ആരംഭിക്കും. കർഷക സംഘം സംസ്ഥാന ജനറൽ സെക്രട്ടറി വത്സൻ പനോളി ഉദ്‌ഘാടനം ചെയ്യും. രാവിലെ ഒന്പതിന് തെക്കേ ഗോപുരനടയിൽ നിന്ന് പ്രകടനം ആരംഭിക്കും. സിഐടിയു, എഐടിയുസി, ടിയുസിഐ, സേവ, എച്ച്‌എംഎസ്, എഐസിടിയു, എൻഎൽസി, എച്ച്‌എംകെപി, ഐഎൻഎൽസി എന്നീ ട്രേഡ് യൂണിയനുകളും കർഷക സംഘം, കിസാൻസഭ, കേരള കർഷക യൂണിയൻ (സ്‌കറിയ), കിസാൻ ജനത(ആർജെഡി), കെഎസ്‌കെടിയു, കെഎസ്‌കെഎസ്, ബികെഎംയു, എജികെഎസ്, ഐഎസ്‌ജെഡി എന്നീ കർഷക – കർഷക തൊഴിലാളി സംഘടനകളുടേയും നേതൃത്വത്തിലാണ് ജയിൽ നിറയ്‌ക്കൽ സമരം. വാർത്താ സമ്മേളനത്തിൽ കർഷക സംഘം ജില്ലാ സെക്രട്ടറി എ എസ് കുട്ടി, സിഐടിയു കേന്ദ്ര കമ്മിറ്റിയംഗം പി കെ ഷാജൻ, എഐടിയുസി ജില്ലാ പ്രസിഡന്റ് വി എസ് പ്രിൻസ്, കിസാൻസഭ ജില്ലാ പ്രസിഡന്റ് കെ കെ രാജേന്ദ്രബാബു, ബികെഎംയു ജില്ലാ സെക്രട്ടറി രാകേഷ് കണിയാംപറന്പിൽ, എ എസ് രാധാകൃഷ്‌ണൻ (എച്ച്‌എംകെപി), കെ എസ് ജോഷി (എച്ച്‌എംഎസ്) എന്നിവർ പങ്കെടുത്തു.










0 comments