ഡീപ് ടെക് വായ്പ പദ്ധതി വിവാദത്തിൽ; 1377 കോടി വായ്പ നൽകിയത് "സ്വന്തം' കമ്പനികൾക്ക്

ന്യൂഡൽഹി: ബഹിരാകാശശാസ്‌ത്രം, ഉൗർജ്ജ സാങ്കേതികത തുടങ്ങിയ ‘ഡീപ് ടെക്’ മേഖലയിലെ വികസനം ലക്ഷ്യമിട്ട് സ്വകാര്യ കമ്പനികൾക്ക് കുറഞ്ഞ പലിശനിരക്കിൽ ഇൗടില്ലാതെ വായ്‌പ അനുവദിക്കുന്ന കേന്ദ്രസർക്കാർ പദ്ധതി വിവാദത്തിൽ. 22 സ്വകാര്യ കമ്പനികൾക്കായി 2192 കോടി രൂപയാണ് വായ്‌പ അനുവദിച്ചത്.
അപേക്ഷിച്ച 124 കമ്പനികളിൽ നിന്ന് 12 അംഗ സമിതിയാണ് 22 കമ്പനികളെ തെരഞ്ഞെടുത്തത്. ഇതിൽ 15 കമ്പനികൾക്ക് സമിതിയിലെ ഏഴ് അംഗങ്ങളുമായി നിക്ഷേപബന്ധമുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ഇൗ കമ്പനികൾക്ക് വായ്‌പയായി ലഭിച്ചത് 1377 കോടി രൂപയാണ്. ഒമ്പത് കമ്പനികൾക്ക് നിക്ഷേപബന്ധമുള്ളത് തെരഞ്ഞെടുപ്പ് സമിതി ചെയർമാനായ സൗരഭ് ശ്രീവാസ്‌തവയുമായാണ്.
ഓഹരി നിക്ഷേപകൻ കൂടിയായ ശ്രീവാസ്‌തവ പണം നിക്ഷേപിച്ചിട്ടുള്ള നൊക്കാർക്ക് റോബോട്ടിക്‌സിന് 11.41 കോടിയും എൻഡ്യുയർ എയർസിസ്‌റ്റംസിന് 30.01 കോടിയും ഇ–ടിആർഎൻഎൽ എനർജിക്ക് 94 കോടിയും ധ്രുവ സ്‌പേസിന് 105 കോടിയും ബിഗ്‌ഇന്ത്യന് 130 കോടിയും അസ്‌ട്രോം ടെക്കിന് 64.05 കോടിയും പെപ്പ്‌ട്രിസ് ടെക്കിന് 86 കോടിയും സെരിഗെൻ മെഡിപ്രൊഡക്‌റ്റ്‌സിന് 20 കോടിയും മനാസ്‌തു ടെക്കിന് 116 കോടിയും വായ്‌പ ലഭിച്ചു.
തെരഞ്ഞെടുപ്പ് സമിതി അംഗമായ കെ ആർ എസ് ജാംവാൾ പണം മുടക്കിയിട്ടുള്ള തിങ്ക് മെറ്റലിന് 6.7 കോടി വായ്‌പയായി ലഭിച്ചപ്പോൾ മറ്റൊരു അംഗം സഞ്‌ജയ് നായിക്കിന് നിക്ഷേപമുള്ള എതർ എനർജിക്ക് 211.89 കോടി വായ്‌പ കിട്ടി. സമിതിയംഗം ഗോപാൽ ശ്രീനിവാസൻ പണം നിക്ഷേപിച്ച അഗ്‌നികുൽ കോസ്‌മോസിന് 200 കോടി വായ്‌പ ലഭിച്ചു.










0 comments