മഴക്കാലപൂര്‍വ ശുചീകരണം പാളി
46 പേര്‍ക്ക് ഡെങ്കിപ്പനി

സ്വന്തം ലേഖിക
Published on Jun 09, 2026, 12:08 AM | 1 min read
തൃശൂര്‍
ജില്ലയില്‍ ഈ മാസം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 46 ഡെങ്കിപ്പനി കേസുകള്‍. ഇതില്‍ പകുതിയിലധികവും കോര്‍പറേഷന്‍ പരിധിയിലാണ്. മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ യുഡിഎഫ് നേതൃത്വത്തിലുള്ള കോര്‍പറേഷന്‍ ഭരണസമിതിക്കുണ്ടായ വീഴ്ചയാണ് ഡെങ്കിപ്പനി പടരാന്‍ കാരണം. ഒരാഴ്ചയ്ക്കിടെ 26 ഡെങ്കിപ്പനി കേസുകളാണ് കോര്‍പറേഷന്‍ പരിധിയിൽ മാത്രം റിപ്പോര്‍ട്ട് ചെയ്തത്. ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്ത അഞ്ചുകേസുകളും കോര്‍പറേഷനില്‍ നിന്നാണ്. ഡെങ്കിപ്പനി വ്യാപകമായപ്പോള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ കോര്‍പറേഷന്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെങ്കിലും ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ദിവസവും കൂടുകയാണ്. ഏഴുദിവസത്തിനിടെ പാണഞ്ചേരി (ആറ്), പുത്തൂര്‍, വേലൂര്‍, അടാട്ട് (രണ്ട് വീതം), നെന്മണിക്കര, താന്ന്യം, തൃക്കൂര്‍, പാഞ്ഞാള്‍, മേലൂര്‍, കൊടുങ്ങല്ലൂര്‍ മുന്‍സിപ്പാലിറ്റി, നാട്ടിക, എരുമപ്പെട്ടി (ഒന്ന് വീതം) എന്നിവിടങ്ങളിലും ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 141 പേരാണ് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളുമായി ചികിത്സതേടിയത്. ഡെങ്കിപ്പനിക്കൊപ്പം ജില്ലയില്‍ പനി ബാധിതരുടെ എണ്ണവും വര്‍ധിക്കുന്നുണ്ട്. പനി ബാധിതരുടെ എണ്ണത്തിലും കോര്‍പറേഷനാണ് മുന്നില്‍. എലിപ്പനി, ചിക്കന്‍പോക്സ്, മഞ്ഞപ്പിത്തം എന്നിവയും പടരുന്നുണ്ട്. പനി ബാധിച്ച് 5162 പേര്‍ ചികിത്സതേടി. 29 പേര്‍ കിടത്തിച്ചികിത്സയിലുണ്ട്. ഒമ്പതുപേര്‍ എലിപ്പനിയുടെ ലക്ഷണങ്ങളുമായി ചികിത്സതേടി. ഒരാള്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഒമ്പത് ഇന്‍ഫ്ലുവന്‍സ കേസും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.










0 comments