അകമലയിൽ ദ്രുത പ്രതികരണ ടീമിനെ നിയോഗിക്കും: കെ രാധാകൃഷ്ണൻ

വന്യജീവി ആക്രമണത്തിൽ അടിയന്തര നടപടി സ്വീകരിക്കുന്നതിനായി ചേർന്ന ഉന്നതതല യോഗത്തിൽ കെ രാധാകൃഷ്ണൻ എം പി സംസാരിക്കുന്നു
വടക്കാഞ്ചേരി
വന്യജീവി ആക്രമണം നേരിടുന്നതിനായി അകമല കേന്ദ്രീകരിച്ച് താൽക്കാലിക ദ്രുത പ്രതികരണ ടീമിനെ നിയോഗിക്കുമെന്ന് കെ രാധാകൃഷ്ണൻ എംപി പറഞ്ഞു. തിങ്കളാഴ്‌ച തന്നെ പ്രവർത്തിക്കാൻ നടപടി സ്വീകരിക്കും. വടക്കാഞ്ചേരി പ്രദേശങ്ങളിൽ തുടരുന്ന, കാട്ടാന ഉൾപ്പെടെയുള്ള വന്യജീവി ആക്രമണത്തിൽ അടിയന്തര നടപടി സ്വീകരിക്കുന്നതിനായി എംപിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മേഖലയിലെ ഫോറസ്റ്റ് ഓഫീസുകളിലെ ജീവനക്കാരുടെ അപര്യാപ്തത പരിഹരിക്കുന്നതിനായി ജീവനക്കാരെ മറ്റു മേഖലകളിൽ നിന്ന് പുനർവിന്യസിക്കും. ചേലക്കര, വാഴാനി പ്രദേശങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന സോളാർ ഫെൻസിങ് പ്രവൃത്തി അടിയന്തരമായി പൂർത്തീകരിക്കാനും പ്രദേശത്ത് മൃഗങ്ങളുടെ സാന്നിധ്യം അറിയാൻ സെൻസറുകൾ സ്ഥാപിക്കാനും യോഗത്തിൽ തീരുമാനിച്ചു. വനയോര മേഖലകളിലെ പൊതുജനങ്ങളെയും ജനപ്രതിനിധികളെയും ഉൾപ്പെടുത്തി പിആർടികളുടെ പരിശീലനം 13ന് ആരംഭിക്കും. ആനകളെ ജനവാസ മേഖലയിൽനിന്ന് തിരിച്ചയക്കാൻ ആക്ഷൻ പ്ലാൻ തയ്യാറാക്കി വേഗത്തിൽ നടപ്പാക്കാനും നിർദേശം നൽകി. മൃഗങ്ങളുടെ സാന്നിധ്യമുള്ള പ്രദേശങ്ങളിൽ സൂചനാ ബോർഡുകൾ സ്ഥാപിക്കും. എംഎൽഎമാരായ സേവ്യർ ചിറ്റിലപ്പിള്ളി, യു ആർ പ്രദീപ്, വടക്കാഞ്ചേരി നഗരസഭാ ചെയർമാൻ പി എൻ സുരേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ കെ വി നഫീസ, കെ എം അഷറഫ്, ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ആടലരശൻ, ഡിഎഫ്ഒ അഭയ് യാദവ്, ഡെപ്യൂട്ടി കലക്ടർ സി എസ് രാജേഷ്, പഞ്ചായത്ത് പ്രസിഡന്റുമാരായ എം കെ പത്മജ, ഗിരിജ മേലേടത്ത്, ടി വി സുനിൽകുമാർ, കുന്നംകുളം എസിപി സന്തോഷ് കുമാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ ആർ മായ, പി സാബിറ എന്നിവർ സംസാരിച്ചു.









0 comments